p

തിരുവനന്തപുരം: വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് കണക്ഷൻ നൽകാൻ നിയമപരമായ അധികാരം നൽകുന്ന കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് (ഐ.എസ്‌.പി) കെ- ഫോണിന് (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ്) ലഭിച്ചു. അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു.

ഗുണഭോക്താക്കൾ ഇന്റർനെറ്റ് സേവനദാതാക്കളെ ആശ്രയിക്കണമെന്നും കെ- ഫോൺ ഐ.എസ്.പി ആകില്ലെന്നുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, സർക്കാർ ഓഫീസുകൾക്കു കണക്‌‌ഷൻ നൽകുമ്പോഴും ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ സേവനം നൽകുമ്പോഴുമുള്ള സാമ്പത്തിക ബാദ്ധ്യത മറികടക്കാൻ വരുമാനമുണ്ടാക്കുന്നതിനു വേണ്ടിയാണ് ഐ.എസ്.പി ലൈസൻസിന് അപേക്ഷ നൽകിയത്.

ലൈസൻസ് ലഭിച്ചതോടെ വൻകിട ടെലികോം കമ്പനികളിൽനിന്നു ബാൻഡ് വിഡ്ത് വാങ്ങി, നിരക്ക് ഈടാക്കി കെ- ഫോണിന് സേവനം നൽകാനാകും. ഇതോടെ ഇന്റർനെറ്റ് സേവനദാതാക്കളുടെ വിപണി മത്സരത്തിലേക്ക് കെ- ഫോണും എത്തുകയാണ്. ഒരു വർഷത്തേക്ക് ബാൻഡ് വിഡ്ത് ലഭ്യമാക്കാനുള്ള ടെൻഡറിൽ ബി.എസ്.എൻ.എൽ ആണ് ഒന്നാമത് എത്തിയത്. അഞ്ച് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്.

കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തിപ്പെടുത്താനും പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയതുമായ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനും ലക്ഷ്യമിട്ട് കേരള ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കെ.എസ്.ഇ.ബിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് കെ- ഫോൺ.

നേട്ടങ്ങൾ

 ഫൈബർ ഒപ്റ്റിക് ലൈനുകൾ, ഡക്ട് സ്‌പേസ്, ടവറുകൾ, നെറ്റ്‌‌വർക്ക് ശൃംഖല, മറ്റു അവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാം.

 ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ വിൽക്കാനോ ഉള്ള അധികാരം.

'' കെ- ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനാർഹമായ നേട്ടമാണ്. ഇതോടെ സ്വന്തമായി ഐ.എസ്‌‌.പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറി.

- മുഖ്യമന്ത്രി പിണറായി വിജയൻ