തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ പേട്ട കല്ലുംമൂട് ജംഗ്ഷന് സമീപം ഓട്ടോയും സ്‌കൂട്ടറും തകർത്തതിന് പിന്നാലെ കടയിലേക്ക് ഇടിച്ചുകയറി. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതോടെയാണ് യുവതിയടക്കം നാലുപേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

അപ്പൂസ് ഹോട്ടലിനോട് ചേർന്നുള്ള ബേബിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തകർന്നത്. കടയ്‌ക്ക് സമീപം നിറുത്തിയിട്ടിരുന്ന ബേബിയുടെ മകന്റെ സ്‌കൂട്ടറാണ് ഇടിച്ചിട്ടത്. താൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്ന് വിശാഖ് പറഞ്ഞു. വെൺപാലവട്ടത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ പേട്ടയിൽ നിന്നെത്തിയ ഓട്ടോയിലിടിക്കുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറിനെ ഇടിച്ചിട്ട് കടയിലേക്ക് പാഞ്ഞുകയറി.

പെട്ടിക്കട ഭാഗികമായി തകർന്നു. കാറിലുണ്ടായിരുന്നവർ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടുപേരെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.