
ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത ബാലികയെ പലതവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. കരുപ്പടന്ന മുസാഫിരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പിൽ ഹിളർ എന്ന മുത്തുവിനെയാണ് (37) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷിച്ചത്.
പിഴ അടയ്ക്കാത്തപക്ഷം വീണ്ടും രണ്ടുവർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട സി.ഐയായിരുന്ന സി.എസ്. സിനോജാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.