തിരുവനന്തപുരം: ജില്ലയിലെ എയ്ഡ്സ് രോഗികൾക്ക് ബി.പി.എൽ റേഷൻ കാർഡ് നൽകുന്നതിനുവേണ്ട നടപടികൾ അതിവേഗം പൂർത്തീകരിക്കാനും ഇവരുടെ പോഷകാഹാര വിതരണത്തിനായി കൂടുതൽ തുക വിനിയോഗിക്കാനും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ നിർദ്ദേശം.
ജില്ലയിലെ എയ്ഡ്സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിലായിരുന്നു തീരുമാനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ടി.ഡി.എൻ.പി പ്ലസ് കെയർ ആൻഡ് സപ്പോർട്ട് സെന്ററിന്റെ പ്രവർത്തനം യോഗം വിലയിരുത്തി. ജില്ലയിലെ മുഴുവൻ എച്ച്.ഐ.വി ബാധിതരെയും ചികിത്സയ്‌ക്കെത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
നിലവിൽ സ്വന്തമായി ഭൂമിയുള്ളതും വീടില്ലാത്തതുമായ രോഗികളെ കണ്ടെത്തി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടർ നിർദ്ദേശം നൽകി. അർഹരായ എല്ലാ രോഗികൾക്കും ചികിത്സാ ധനസഹായവും രോഗ ബാധിതരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പും ലഭ്യമാക്കും. യോഗത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോസ്‌ലെ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയ് മാത്യു, ആർ.എം.ഒ ഡോ. മോഹൻ റോയ്, എസ്.എം.ഒ ഡോ.ഷൈലജ, ടി.ഡി.എൻ.പി പ്ലസ് പ്രോജക്ട് ഡയറക്ടർ സന്ധ്യ ശരത്, പ്രോജക്ട് കോ ഓർഡിനേറ്റർ പി.സലിം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.