തിരുവനന്തപുരം: ശംഖുംമുഖം കടപ്പുറത്ത് അതിശക്തമായ കടൽക്ഷോഭവും അപകടസാദ്ധ്യതയും നിലനിൽക്കുന്നതിനാൽ ഇത്തവണ കർക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതർപ്പണവും അനുബന്ധപ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സൺ കൂടിയായ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. ബലിതർപ്പണത്തിനായി ജനങ്ങൾ ശംഖുംമുഖം കടൽതീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
2019, 2021 വർഷങ്ങളിലെ ശക്തമായ കടൽക്ഷോഭത്തിൽ ശംഖുംമുഖത്തെ കടൽഭിത്തിയും നടപ്പാതയും നിശേഷം തകർന്നിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അപകടസാദ്ധ്യത കണക്കിലെടുത്ത് ആളുകൾ ബീച്ചിലിറങ്ങാതിരിക്കാൻ ബാരിക്കേഡുകൾ വച്ച് തീരം അടച്ചിട്ടിരിക്കുകയാണ്. നിലവിൽ ഡയഫ്രം വാൾ വരെ കടൽ കയറുകയും ആഴത്തിൽ കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റ് കടൽത്തീരങ്ങളെ അപേക്ഷിച്ച് അപകടസാദ്ധ്യത കൂടിയ മേഖലയായതിനാൽ സ്‌കൂബാ ടീമിനെ രക്ഷാപ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിനും റബർ ഡിങ്കി നങ്കൂരമിടുന്നതിനും സാങ്കേതിക തടസങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.