andoorkonam

തിരുവനന്തപുരം: പട്ടികവിഭാഗക്കാരുടെ ഉന്നമനത്തിനായി 2011 കോടി രൂപയുടെ വികസനപദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പാക്കുമെന്ന് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കരിച്ചാറ അപ്പോളാ കോളനിയുടെ വികസനത്തിനായി 8.5 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയായിരുന്നു മന്ത്രി.

ജനസാന്ദ്രത ഏറെയുള്ള ഈ കോളനിയിൽ നിന്ന് മാറി താമസിക്കാൻ താല്പര്യമുള്ള ആളുകളെ ലൈഫ് പദ്ധതിപ്രകാരം ഭൂരഹിത - ഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തി മാറ്റി പാർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അപ്പോളൊ കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ പണിയുന്നതിലേക്കും മറ്റെല്ലാ വികസന പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷനായി. ഇവിടെ താമസക്കാരായ ജനങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗാർഹിക മാലിന്യ സംസ്കരണം, കുടിവെള്ള ലഭ്യത തുടങ്ങിയ സമഗ്ര കോളനി വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം അഞ്ചേക്കർ, തോപ്പിനകം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണും, ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 80 ലക്ഷം രൂപ ചെലവഴിച്ച് കമ്മ്യൂണിറ്റി സെപ്ടിക് ടാങ്ക് വിത്ത് സോക്പിറ്റ് സംവിധാനം ഏർപ്പെടുത്തും, 90 വീടുകളിൽ ടോയ്‌ലെറ്റുകൾ നിർമ്മിക്കും,

വീടുകളുടെ പുനരുദ്ധാരണവും നിർമ്മാണവും, 49 പഠനമുറികളുടെ നിർമ്മാണം, കൂടാതെ റോഡ് കോൺഗ്രീറ്റ്, റീടാറിംഗ് ഉൾപ്പെടുന്ന അടിസ്ഥാന വികസന പദ്ധതികളും കിണറുകളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടും. ജൈവമാലിന്യ കമ്പോസ്റ്റും ഓടകളുടെ നവീകരണവുമടക്കം പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പരിപാടിയിൽ ജില്ലാപഞ്ചായത്തംഗം എം. ജലീൽ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ഹരികുമാർ, പഞ്ചായത്തംഗങ്ങളായ കുന്നിനകം സോമൻ, ബി. മുരളീധരൻനായർ, അനിൽകുമാർ, മാലിക്, അഡ്വ. റഫീക്ക്, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർ അംബിക തുടങ്ങിയവർ പങ്കെടുത്തു.