
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ചുങ്കാക്കടയിൽ ഗുണ്ടയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കളിയിക്കാവിള ആർ.സി സ്ട്രീറ്റ് സ്വദേശി മണിയുടെ മകൻ റീഗനെ (35) കൊലപ്പെടുത്തിയ കേസിലാണ് കുരുന്തകോട് സ്വദേശി അശോക് (20), അജിൻ ജോസ് എന്നിവർ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു കൊലപാതകം.
പൊലീസ് പറയുന്നത് ഇങ്ങനെ: റീഗൻ പ്രമുഖ ഗുണ്ടയും, കഞ്ചാവ് വ്യാപാരിയുമാണ്. ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ റീഗൻ കൊലപാതകം നടക്കുന്നതിനും നാല് ദിവസങ്ങൾക്ക് മുൻപാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രി ചുങ്കാക്കട ബീവറേജിൽ നിന്ന് റീഗനും അശോകും, അജിൻ ജോസും മദ്യം വാങ്ങിയശേഷം നാല് വഴി പാതയ്ക്ക് സമീപം ഇരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടയിൽ മൂന്ന് പേർക്കും ഇടയിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് പ്രകോപിതനായ അജിൻ ജോസ് റീഗനെ തറയിൽ തള്ളിയിട്ടശേഷം പുറത്ത് കയറിയിരുന്നു മറച്ച് വച്ചിരുന്ന കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. തുടർന്ന് ഇരുവരും സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇരണിയൽ പൊലീസിന് വിവരം നൽകിയത്. ഇരണിയൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, കുളച്ചൽ ഡി.വൈ.എസ്.പി തങ്കരാമൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയശേഷം പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊല്ലപ്പെട്ട റീഗന്റെ പേരിൽ കന്യാകുമാരി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ 20 ലേറെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.