
തിരുവനന്തപുരം: ഇറാനിൽ നിന്ന് മത്സ്യബന്ധനത്തിനുപോയി ഖത്തർ പൊലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്നുപേർ ഇന്നലെ നാട്ടിലെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ(36), അരുൺ(22), അടിമലത്തുറ സ്വദേശി മൈക്കൽ സെൽവദാസൻ (34) എന്നിവരാണ് ഇന്നലെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തിയത്.
ഇവർ ഉൾപ്പെടെ ആറ് മലയാളികൾ ജൂൺ മൂന്നിനാണ് ഖത്തർ പൊലീസിന്റെ പിടിയിലായത്. ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് ഖത്തർ അതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 19നാണ് ഇവർ ഇറാനിലെത്തിയത്. ഇവരുടെ മോചനത്തിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യൻ എംബസിയുമായി നോർക്ക നിരന്തര ഇടപെടൽ നടത്തി.
ഇന്നലെ രാവിലെ മൂന്നിന് ഖത്തറിൽ നിന്ന് മുംബൈയിലെത്തിയ ഇവരെ നോർക്ക ഡെവലപ്‌മെന്റ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതത്വത്തിൽ സ്വീകരിച്ച് കേരള ഹൗസിലെത്തിച്ചു. കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നൽകിയാണ് തിരികെ എത്തിച്ചത്. എയർപോർട്ടിൽ എത്തിയവരെ ബന്ധുക്കളെത്തി വീടുകളിലേക്ക് കൂട്ടികൊണ്ടുപോയി. സംഘത്തിൽപ്പെട്ട രതീഷ്, സെൽവം എന്നിവർ ആർ.ടി.പി.സി.ആർ പൂർത്തിയായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. ബേസിൽ കൊവിഡ് ബാധിതനായതിനാൽ ഖത്തറിൽ ക്വാറന്റൈനിലാണ്. വൈകാതെ ഇയാളും നാട്ടിലെത്തും. ഇവർ മൂവരും പൂന്തുറ സ്വദേശികളാണ്.