
തിരുവനന്തപുരം: പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ സർവർ തകരാർ ഇന്നലെയും പലവട്ടം ആവർത്തിച്ചത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കി.
ഒാപ്ഷനുകളിൽ മാറ്റം വരുത്തി പ്രവേശനം ഉറപ്പാക്കാൻ വിദ്യാർത്ഥികൾക്ക് നൽകിയ സമയപരിധി ഇന്നു വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കാനിരിക്കേയാണ് അടിക്കടി തകരാർ സംഭവിച്ചത്.
ഡേറ്റാ സെന്റർ, ഐ.ടി മിഷൻ, എൻ.ഐ.സി എന്നിവ കൂടുതൽ സർവറുകൾ സജ്ജമാക്കി ഇന്നലെ രാവിലെ പ്രശ്നം പരിഹരിച്ചിരുന്നു. എന്നിട്ടും പതിനൊന്നു മണിയോടെ വീണ്ടും തകരാറിലായി. ഉച്ചയോടെയാണ് വിദ്യാർത്ഥികൾക്ക് തടസ്സം കൂടാതെ സൈറ്റ് നോക്കാനായത്. ഒാപ്ഷനുകളിൽ വരുത്തിയ മാറ്റങ്ങൾ സർവർ തകരാർ കാരണം രേഖകളിൽ വരാതെ പോകുമോയെന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ.
തകരാർ പരിഹരിച്ചതിനാൽ സമയം നീട്ടിനൽകേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം.
ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്മെന്റ് പ്രഖ്യാപിക്കും. അന്നും കുട്ടികൾ കൂട്ടത്തോടെ പരിശോധന നടത്തുമ്പോൾ സർവർ തകരാർ സംഭവിക്കുമെന്ന് ആശങ്കയുണ്ട്. എന്നാൽ, ആവശ്യമായ സർവറുകൾ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം.
ഇന്നലെ രാത്രി 7.30 വരെ 2,67,326 പേർ അലോട്ട്മെന്റ് പരിശോധിച്ചു. അവരിൽ,99,0153 പേർ ഓപ്ഷനുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുഴുവൻ എ പ്ളസ് നേടിയ കുട്ടികളിലേറെയും ട്രയൽ അലോട്ട്മെന്റിൽ ഇടം നേടിയിട്ടുണ്ട്. ആദ്യ ഓപ്ഷനായി കൊടുത്ത സ്കൂൾ പലർക്കും ലഭിച്ചിട്ടുണ്ട്.
നാലു സെർവറുകളിൽ ഒരേസമയം ഒരു ലക്ഷത്തിലേറെ പേർ കയറിയതാണ് പ്രശ്നത്തിന് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.സർവർ തകരാർ ഉണ്ടായതിനാൽ തിരുത്തൽ വരുത്താനുള്ള തീയതി നീട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
`ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാൾ വിളിച്ചാൽ കിട്ടില്ലല്ലോ.ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായത്. പ്രവേശന നടപടികൾ സുഗമമായി നടക്കും.ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാണ്.'
-വി.ശിവൻകുട്ടി,
പൊതുവിദ്യാഭ്യാസ മന്ത്രി