kallar

 കല്ലാറിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

വിതുര: വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്തമഴയിൽ വ്യാപക നാശം. പൊന്മുടി വനമേഖലയിൽ നിന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വനത്തിൽ നിന്ന് പാറയും മരങ്ങളും മറ്റും കല്ലാറിലേക്ക് ഒഴുകിയെത്തിയതോടെ ഉരുൾപൊട്ടലാണെന്ന് ആശങ്കയുണ്ടായി.

അവധി ദിവസമായതിനാൽ ഇന്നലെ പൊന്മുടിയിൽ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. മഴ ശക്തമായതോടെ സഞ്ചാരികൾ പെട്ടെന്ന് മലയിറങ്ങുകയായിരുന്നു. പൊന്മുടി - കല്ലാർ റോഡിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു.

കല്ലാറിൽ ജലനിരപ്പ് ഉയർന്നതോടെ പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വെള്ളത്തിൽ മുങ്ങുകയും വിതുര-തെന്നൂർ-പാലോട് റൂട്ടിൽ ഗതാഗതതടസമുണ്ടായി.

ടൂറിസ്റ്റുകൾ ഒറ്റപ്പെട്ടു

ശക്തമായ മഴയെ തുടർന്ന് കല്ലാർ മീൻമുട്ടിയിൽ വെള്ളപ്പൊക്കമുണ്ടായതോടെ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങി. മീൻമുട്ടി സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് 50ഓളം പേർ കല്ലാറിന് സമീപത്ത് കുടുങ്ങിയത്. കല്ലാറിന് സമീപത്തുള്ള പാലം നാലുവർഷം മുമ്പ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരുന്നു. തകർന്ന പാലം ഇതുവരെ പുനർനിർമ്മിച്ചിട്ടില്ല. മഴ കനക്കുമ്പോൾ ജലനിരപ്പ് ഉയരുകയും സഞ്ചാരികൾ ഒറ്റപ്പെടുകയും ചെയ്യുന്നത് പതിവാണ്. നാട്ടുകാരുടെ സഹായത്തോടെ വടം കെട്ടി ഫയർഫോഴ്സും പൊലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി.

പാറയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

പൊന്മുടിയിൽ കനത്ത മഴപെയ്യുന്നതിനിടെ കല്ലാർ നദിയിൽ അനവധി സഞ്ചാരികൾ കുളിക്കുകയായിരുന്നു. മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടർന്ന് ടൂറിസ്റ്റുകൾ കരയ്ക്കുകയറി. ഇതിനിടെ രണ്ട് യുവാക്കൾ നദിയിലെ പാറയിൽ കുടുങ്ങി. വിതുര സി.ഐ എസ്. ശ്രീജിത്തും വിതുര ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയാണ് പാറക്കൂട്ടത്തിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തിയത്.

മക്കിയിലും മലവെള്ളമിറങ്ങി

ബോണക്കാട് വനമേഖലയിൽ കനത്തമഴ പെയ്‌തതിനെ തുടർന്ന് മരുതാമല മക്കിയിലും മലവെള്ളമിറങ്ങി നാശനഷ്ടമുണ്ടായി. മക്കിയാറ് മണിക്കൂറുകളോളം നിറഞ്ഞൊഴുകിയതോടെ റബർതോട്ടത്തിലേക്ക് വെള്ളം കയറി. ഇവിടെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. നാലുവീടുകളിൽ വെള്ളം കയറി.

സംസ്ഥാനപാത വെള്ളത്തിൽ മുങ്ങി

കനത്തമഴയെ തുടർന്ന് നെടുമങ്ങാട് - പൊന്മുടി സംസ്ഥാനപാത വെള്ളത്തിൽ മുങ്ങി. മന്നൂർക്കോണം, തൊളിക്കോട്, ഇരുത്തലമൂല, പേരയത്തുപാറ, ചേന്നൻപാറ, വിതുര ഹൈസ്കൂൾ ജംഗ്ഷൻ, വിതുര ശിവൻകോവിൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് റോഡ് വെള്ളത്തിൽ മുങ്ങിയത്. വിതുരയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്.