
യാത്രക്കാരായ അമ്മയ്ക്കും പെൺമക്കൾക്കും പരിക്ക്
ആലപ്പുഴ : പിന്നിൽ വാഹനം തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ യാത്രക്കാരായ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കും പരിക്കേറ്റു.
ആലപ്പുഴ നഗരസഭ വലിയമരം വാർഡിൽ ചിറയിൽ വീട്ടിൽ ഷംസുദ്ദീന്റെ മകൻ നഹാസ് (30) ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ മണവാളൻ ഹൗസിൽ നീന സെലിക്സ് (53), മക്കളായ സെബീന സെലിക്സ് (27), സെമീന സെലിക്സ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ ദേശീയപാതയിൽ കലവൂർ കൃപാസനത്തിന് സമീപമായിരുന്നു അപകടം. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയ നീന ഫെലിക്സും മക്കളും ധ്യാനകേന്ദ്രമായ കൃപാസനത്തിലേക്ക് പോകുന്നതിനായാണ് നഹാസിന്റെ ഓട്ടോറിക്ഷയിൽ കയറിയത്. കൃപാസനത്തിന് സമീപം വച്ച് ഇവർ സഞ്ചരിച്ച ഓട്ടോ, പിന്നിൽ വന്ന വാഹനം ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന ഹ്യുണ്ടായ് ക്രെറ്റ കാറുമായി ഇടിക്കുകയായിരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ചു വീണ നഹാസ് കാറിനടിയിൽപ്പെട്ടു. ഓട്ടോയിൽ കുടുങ്ങിയ മറ്റുള്ളവരെ പൊലീസും നാട്ടുകാരും അസി. സ്റ്റേഷൻ ഓഫിസർ സി.പി.ഓമനക്കുട്ടന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘവും ചേർന്നാണ് പുറത്തെടുത്തത്. എല്ലാവരെയും ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നഹാസിന്റെ ജീവൻ രക്ഷിക്കാനായില്ല. സെമീനയുടെ തലയ്ക്കും ഇടുപ്പെല്ലിനുമാണ് പരിക്ക്. ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച വാഹനം നിർത്താതെ പോയി. മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. നഹാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കബറടക്കി. ഭാര്യ: മുബീന. മകൾ : നിഹാല (5വയസ്).