 
ആലപ്പുഴ : നഗരസഭയിലെ കരളകം വാർഡിൽ വടികാട് - തോട്ടാത്തോട് റോഡിലെ കോയിപ്പള്ളി പ്രദേശത്ത് അമൃത് പൈപ്പ് ലൈൻ പൊട്ടിയൊലിക്കുവാൻ തുടങ്ങി മൂന്നുമാസം പിന്നിട്ടും പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നില്പ് സമരം നടത്തി. അമൃത് പദ്ധതി അധികൃതരോടും, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരോടും നിരന്തരം ആവശ്യപ്പെട്ടിട്ടും പരസ്പരം പഴിചാരി കൈയ്യൊഴിയുകയാണെന്നും പ്രദേശവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ വേറെ മാർഗമില്ലാത്തതിനാലാണ് നിൽപ്പ് സമരത്തിന് തീരുമാനിച്ചതെന്നും കരളകം വാർഡ് കൗൺസിലർ അമ്പിളി അരവിന്ദ് പറഞ്ഞു. പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ചില സമയങ്ങളിൽ വീടുകളിലെ പൈപ്പിൽ വെള്ളം എത്തുന്നത് മാലിന്യം കലർന്ന നിലയിലുമാണ്.