1
പുളിങ്കുന്ന് താലൂക്ക് ആശുപത്രി

പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് അനുവദിച്ച 145 കോടി തുലാസിൽ

കുട്ടനാട്: പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു വേണ്ടി അഞ്ചു നിലകളുള്ള പുതിയ കെട്ടിടം നിർമ്മിക്കാൻ വർഷങ്ങൾക്കു മുമ്പ് അനുവദിച്ച 145 കോടി, ഇവിടേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാൽ പ്രഖ്യാപനത്തിലൊതുങ്ങി.

ആധുനിക നിർമ്മാണ സാമഗ്രികളും മറ്റും സ്ഥലത്തെത്തിക്കാൻ ഫയർ ആൻഡ് സേഫ്ടി വിഭാഗത്തിന്റെ അനുമതി ലഭിക്കണമെങ്കിൽ എട്ടുമീറ്റർ വീതിയെങ്കിലുമുള്ള റോഡ് വേണം. പക്ഷേ പ്രദേശത്ത് പേരിനുപോലും റോഡില്ല! പടിഞ്ഞാറ് ഭാഗത്തുള്ള മങ്കൊമ്പ് -പുളിങ്കുന്ന് വികാസ് മാർഗ് റോഡിൽ നിന്നു 250 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും ആശുപത്രിയിലേക്ക് പുതിയ റോഡ് നിർമ്മിച്ചെങ്കിൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ. റോഡിനുള്ള പണം പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ തുക ഇല്ലാത്തതാണ് പ്രശ്നമായത്. പദ്ധതി പുനരാവിഷ്കരിക്കുകയോ പൊതു ഫണ്ട് കണ്ടെത്തുകയോ ആണ് പരിഹാരം. രണ്ടും അത്ര എളുപ്പമല്ല. എങ്കിലും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ തീവ്ര ശ്രമത്തിന്റെ ഭാഗമായി റോഡിനുള്ള സ്ഥലത്തിന്റെ ഉടമകളുടെ അനുമതി നേടിയെടുക്കാനായി.

ഫണ്ടിന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. വിഷയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തി അനുകൂലമായ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ആശുപത്രി വികസന സമിതി.

# നിന്നിടത്ത് ഇഴയുന്നു

2018ലെ പ്രളയത്തിൽ ആശുപത്രി മുങ്ങിപ്പോകുകയും ചികിത്സ തടസപ്പെടുകയും ചെയ്തിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് മുൻകൈയെടുത്താണ് കിഫ്ബിയിൽ നിന്നു 145 കോടി അനുവദിച്ചത്. ഇൻക്വൽ എന്ന കമ്പനിയെ നിർമ്മാണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ നാല് വർഷം പിന്നിട്ടിട്ടും പദ്ധതി ഒരടി പോലും നീങ്ങിയില്ല. പുളിങ്കുന്ന് പള്ളിയുടെ പേരിലായിരുന്ന സ്ഥലത്തിന്റെ ആധാരം ആശുപത്രിയുടെ പേരിലേക്ക് മാറ്റാൻ സാധിച്ചെന്നതാണ് ആകെ നടന്നത്. 12 പഞ്ചായത്തുകളും രണ്ടുബ്ലോക്ക് പഞ്ചായത്തുകളുമടങ്ങുന്ന പ്രദേശത്തിന് ആശ്രയമായ ആശുപത്രിയുടെ വികസനം തുലാസിലായത് നാടിനെ വലയ്ക്കുകയാണ്.

റോഡ് നിർമ്മാണത്തിലെ തടസങ്ങൾ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഊ‌ർജ്ജിതമായി നടക്കുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വരെ എത്തിക്കാനായി. പ്രശ്നം പരിഹരിച്ചാലുടൻ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകും

റോജി മണല, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

പദ്ധതി പ്രഖ്യാപിച്ചിട്ട് നാലുവർഷം പിന്നിടാൻ പോകുന്നു. ഇത്ര നാളായിട്ടും ഇതിനു വേണ്ടി ചെറുവിരൽ അനക്കാൻ പോലും സ്ഥലം എം.എൽ.എയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകും

പ്രമോദ് ചന്ദ്രൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം, ഡി.സി.സി ജനറൽ സെക്രട്ടറി