ആലപ്പുഴ: കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റെർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. വീയപുരം, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ.

16 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന ഉപകരണങ്ങളാണിവ. ഓപ്പറേഷൻ പി ഹണ്ട് എന്ന് പേരിലാണ് റെയ്ഡ് നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നി നോഡൽ ഓഫീസറായുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം കൊടുത്തത്. ഉപകരണങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച ശേഷം നിയമനടപടികൾ സ്വീകരിക്കും.

ഇത്തരം ദൃശ്യങ്ങൾ കാണുന്ന ഫോണുകൾ മൂന്നുദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധിയിലും രാവിലെ 7 മുതലായിരുന്നു റെയ്ഡ്. സൈബർ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി. വിനോദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദ്ധർ റെയിഡ് ഏകോപിപ്പിച്ചു. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യകതികളെയും, ഗ്രൂപ്പുകളെയും പറ്റി വിവരം കിട്ടുന്നവർ എത്രയും വേഗം ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു. ഫോൺ: 04772230804