
ന്യൂഡൽഹി: രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളെ ഒതുക്കുകയും അർഹതയില്ലാത്ത ചിലർ പാർട്ടിയുടെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്‌തതോടെയാണ് കോൺഗ്രസ് അധഃപതിക്കാൻ തുടങ്ങിയതെന്ന് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച 5 പേജുള്ള രാജിക്കത്തിൽ ഗുലാംനബി ആസാദ് വിമർശിക്കുന്നു.
1970ൽ പാർട്ടിയിലെത്തിയ കാലം മുതലുള്ള പ്രവർത്തനങ്ങളും ഇന്ദിരാഗാന്ധി, സഞ്ജയ്ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായുള്ള ബന്ധവും എടുത്തു പറയുന്ന കത്തിൽ സോണിയയോടുള്ള ബഹുമാനവും പിന്തുണയും തുടരുമെന്നും പറയുന്നു.
കത്തിലെ പ്രസക്തഭാഗങ്ങൾ:
2013ൽ വൈസ് പ്രസിഡന്റായി രംഗപ്രവേശം ചെയ്‌ത രാഹുൽ പാർട്ടിയിലെ കൂടിയാലോചനാ സംവിധാനം അട്ടിമറിച്ചു. ഉപചാപക വൃന്ദം പാർട്ടിയെ നിയന്ത്രണത്തിലാക്കി. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശുപാർശകൾ 9 വർഷമായി ആസ്ഥാനത്ത് പൊടിപിടിച്ചിരിക്കുന്നു.
രാഹുലിന്റെ പക്വതയില്ലായ്‌മയുടെ ഏറ്റവുംവലിയ ഉദാഹരണമാണ് യു.പി.എ ഭരണ കാലത്ത് പത്രസമ്മേളനം വിളിച്ച് ഓർഡിനൻസ് പകർപ്പ് വലിച്ചു കീറിയ സംഭവം. ഈ ബാലിശ നടപടി പ്രധാനമന്ത്രിയുടെ അധികാരത്തെ അട്ടിമറിച്ചു. അത് 2014ലെ തിരഞ്ഞെടുപ്പിൽ യു.പി.എയ്ക്ക് തിരിച്ചടിയായി.
2014ന് ശേഷം രാഹുലിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പുകളിൽ തുടർ തോൽവികളാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളായി. മുതിർന്ന നേതാക്കളെ അപമാനിച്ച രാഹുൽ പിന്നീട് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും റിമോട്ട് കൺട്രോൾഭരണം തുടരുന്നു.
ഉപചാപക വൃന്ദങ്ങൾക്കെതിരെ താനടങ്ങിയ ജി 23 നേതാക്കൾ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചു. പാർട്ടി തിരിച്ചുവരവിന് ഇടയില്ലാത്ത വിധം നശിച്ചു. കഴിവില്ലാത്ത നേതാവിനെ ചുമതലയേൽപ്പിച്ചുള്ള പാവക്കൂത്താണ് നടക്കുന്നത്.
കാര്യഗൗരവമില്ലാത്തയാളെ 8 വർഷമായി നേതൃത്വത്തിൽ എടുത്തുവച്ചത് മൂലം ദേശീയ തലത്തിൽ കോൺഗ്രസിന്റെ സ്ഥാനം ബി.ജെ.പിയും സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളും തട്ടിയെടുത്തു. സെപ്‌തംബറിൽ ഭാരത് ജോഡോ യാത്രയ്‌ക്ക് മുൻപ് പാർട്ടിയെ രക്ഷിക്കാൻ കോൺഗ്രസ് ജോഡോ അനിവാര്യം.
കോൺഗ്രസ് നേതാക്കൾ കമന്റ്
രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ശരിയല്ല. ഗാന്ധി കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ആസാദിന് വ്യക്തിപരമായി അറിയാം
-മല്ലികാർജുൻ ഖാർഗെ
കോൺഗ്രസ് അദ്ദേഹത്തിന് എല്ലാം നൽകി. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയയും കാരണം ഇന്ന് അദ്ദേഹം അറിയപ്പെടുന്ന നേതാവായി
-അശോക് ഗെലോട്ട്, രാജസ്ഥാൻ മുഖ്യമന്ത്രി
രാഹുൽ ഗാന്ധിയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹവുമായി കൊടുക്കൽ വാങ്ങൽ ബന്ധമില്ല. ദീർഘകാലമായി പ്രവർത്തിച്ചവർ ചെറിയ കാര്യത്തിന് രാജിവയ്ക്കുന്നത് പക്വമല്ല
-സൽമാൻ ഖുർഷിദ്
ഇതൊഴിവാക്കാമായിരുന്നു, പാർട്ടിക്കുള്ളിൽ ആത്മപരിശോധന പ്രതീക്ഷിച്ചെങ്കിലും ആ പ്രക്രിയ അട്ടിമറിക്കപ്പെട്ടു
-ആനന്ദ് ശർമ്മ
ആസാദിന്റെ കത്തും 2015ൽ ഞാനെഴുതിയ കത്തും തമ്മിൽ സാമ്യമുണ്ട്. രാഹുൽ ഗാന്ധിക്ക് പക്വതയില്ലെന്ന് എല്ലാവർക്കുമറിയാം
-ഹിമാന്ത ബിശ്വശർമ്മ, അസാം മുഖ്യമന്ത്രി
രാഹുൽ ഗാന്ധി തന്റെ ഈഗോ ഉപേക്ഷിക്കണം. ആസാദിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു
-കുൽദീപ് ബിഷ്ണോയ്
കോൺഗ്രസിന്റെ അവസാനം അടുത്തു. രാഹുലിനെയും സോണിയയെയും വളഞ്ഞ ചിലർ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തിരിക്കുന്നു.
-സുനിൽ ഝാക്കർ