കോലഞ്ചേരി: നിരോധനം കടുപ്പിച്ചിട്ടും പ്ലാസ്റ്റിക് ഉപേക്ഷിക്കാതെ വൻകിട വ്യാപാരികൾ.ചെറിയ കടകളിൽ നിന്ന് കച്ചവടക്കാർ പ്ലാസ്റ്റിക് ഒഴിവാക്കാൻ തയ്യാറായപ്പോൾ സൂപ്പർ മാർക്കറ്റുകൾ ഇപ്പോഴും ഉപയോഗം തുടരുകയാണ്. പ്ലാസ്റ്റിക് കവറിലാണ് മിക്ക വൻകിട കച്ചവടക്കാരും സാധനങ്ങൾ നൽകുന്നത്.

വിലയാണ് വില്ലൻ

പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരം എത്തിയ കവറുകളുടെ വിലയാണ് പ്രശ്നമാകുന്നത്. ഒരു കിലോ അരി വിറ്റാൽ കിട്ടുന്നത് ഒന്നര രൂപയാണ്. അഞ്ച് കിലോ വാങ്ങുന്ന ഒരാൾക്ക് ബയോ ബാഗോ തുണിസഞ്ചിയോ കൊടുത്താൽ ബാഗിനു മാത്രം വില 7 രൂപയോളമാകും. സഞ്ചിയുടെ വില വാങ്ങിയാൽ കടയിൽ വില കൂടുതലാണെന്ന ചീത്തപ്പേരും. വാങ്ങാനെത്തുന്നവർ സഞ്ചി കൊണ്ടുവരണം അല്ലാതെ പ്ലാസ്റ്റിക് നിരോധനം എങ്ങനെ നടപ്പാക്കുമെന്നാണ് പട്ടിമറ്റത്തെ മൊത്ത വ്യാപാരി മമ്മി ചോദിക്കുന്നത്.

മണ്ണിൽ അലിഞ്ഞു ചേരുന്ന ബയോ പ്ലാസ്റ്റിക് കവറുകളും എത്തിയിട്ടുണ്ട്. അപ്പോഴും വില തന്നെ പ്രശ്‌നം. വില 7 രൂപയിലാണ് തുടക്കം. വലുതിന് 15 രൂപ വരെയെത്തും. തുണി സഞ്ചി ചെറുതിന് 5 രൂപ. വലുതിന് 10 രൂപ വരെയാകും.

കടയിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ ഉത്പന്നങ്ങൾ വാങ്ങിയ ശീലം ഉപഭോക്താക്കൾ ഉപേക്ഷിച്ചിട്ടില്ലാത്തതാണ് പ്രശ്‌നമെന്ന് കച്ചവടക്കാർ പറയുന്നു.

വിവിധ മോഡൽ കവറുകൾ

വ്യത്യസ്ത വലുപ്പത്തിലെ പല മോഡൽ പേപ്പർ കവറുകൾ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കവർ പോലെ തൂക്കിപ്പിടിക്കാൻ കഴിയില്ലെന്നതാണ് പോരായ്മ. പേപ്പർ കവറുകളിൽ 25 കിലോഗ്രാം വരെ വഹിക്കാൻ സാധിക്കുന്നവയുമുണ്ട്.

പ്ലാസ്റ്റിക്കിനെ കൈവിടാതെ ഫുഡ് ഡെലിവറി

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാസ്റ്റിക്കിനെ ഇപ്പോഴും കൈവിട്ടിട്ടില്ല. ഓൺലൈൻ വഴി വാങ്ങുന്ന എല്ലാ ആഹാരവും പ്ലാസ്റ്റിക് ട്രേകളിലോ ഫോയിൽ കവറുകളിലോ ആണ് ഇപ്പോഴുമെത്തിക്കുന്നത്. ജ്യൂസും പ്ലാസ്റ്റിക് പാക്കറ്റിലാണ് വരുന്നത്. അതിനൊപ്പം പ്ലാസ്റ്റിക് സ്‌ട്രോയും കാണും. രണ്ടും എത്തിക്കുന്നതാവട്ടെ പ്ലാസ്റ്റിക് കവറിലും.

കുടുങ്ങുന്നത് കാരി ബാഗുകൾ

കാരി ബാഗുകളാണ് പരിശോധനയിൽ പിടിക്കപ്പെടുന്നവയിലധികവും. പാക്ക് ചെയ്തു വരുന്ന ഉല്പന്നങ്ങളിൽ ഒട്ടുമിക്കവയും നിരോധിത പ്ളാസ്റ്റിക്കാണ്. എന്നാൽ നടപടി നാമമാത്രം. കാരി ബാഗുകൾ മാത്രം പിടിച്ചെടുത്ത് കടമ കഴിക്കുകയാണ് അധികൃതർ

വഴിമാറിത്തുടങ്ങിയവർ

പേപ്പർ ബാഗുകൾ ഉപയോഗിച്ചു തുടങ്ങിയ കടകളും കുറവല്ല. ചിലരാകട്ടെ, വീടുകളിൽ നിന്ന് തുണി സഞ്ചികളുമായെത്തി സാധനങ്ങൾ വാങ്ങി മടങ്ങുന്നു. കുടുംബശ്രീ മുഖേന നിർമിച്ചു നൽകുന്ന തുണിസഞ്ചികളാണ് ഏറെയും. പ്ലാസ്റ്റിക് നിരോധനത്തോടെ തുണിസഞ്ചികളും പേപ്പർ ബാഗുകളും സജീവമായിട്ടുണ്ട്. പച്ചക്കറിക്കടകളിൽ ഭൂരിഭാഗം പേരും പേപ്പർ കവറുകൾ ഉപയോഗിച്ചുതുടങ്ങി. കൂടാതെ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ചണ നൂലിൽ കെട്ടിക്കൊടുക്കുന്ന പഴയ രീതിയും തിരിച്ചെത്തി. നേരത്തെ കടകളിൽ മുട്ട എത്തിച്ചിരുന്നത് പ്ലാസ്റ്റിക് ട്രേകളിലായിരുന്നു. അതൊഴിവാക്കി പേപ്പർ സ്റ്റാൻഡുകൾ ഇടംപിടിച്ചിട്ടുണ്ട്.