road

കൊച്ചി: പൊട്ടിപ്പൊളിഞ്ഞ റോഡുകൾ മരണക്കെണിയായിട്ടും കുഴിയടയ്ക്കുന്നതിൽപോലും രാഷ്ട്രീയ തർക്കങ്ങൾ തുടരവേ വാഹനയാത്രക്കാർക്ക് ആശ്വാസമേകി ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ദേശീയപാതകളിലെ അറ്റകുറ്റപ്പണികൾ ഒരാഴ്‌ചയ്ക്കകം പൂർത്തിയാക്കാൻ ഇന്നലെ ഉത്തരവിട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കേരളത്തിലെ റോഡുകൾ കുരുതിക്കളങ്ങളാകാൻ അനുവദിക്കില്ലെന്നും ഓർമ്മിപ്പിച്ചു. ഈ മാസം19ന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഒരു റോഡിലും കുഴികളുണ്ടാവരുതെന്ന് വാക്കാൽ താക്കീതും നൽകി.

റോഡപകടങ്ങൾ മനുഷ്യനിർമ്മിത ദുരന്തങ്ങളാണ്. ജില്ലാ ദുരന്തനിവാരണ സമിതിയുടെ തലവന്മാരായ കളക്ടർമാർക്ക് മൂകസാക്ഷിയായി നിൽക്കാനാവില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത്കുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണ് പരിഗണിച്ചത്.

ആഗസ്റ്റ് 12ലേക്ക് മാറ്റിയിരുന്ന ഹർജികൾ നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽവീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തെത്തുടർന്ന് ഇന്നലെ അടിയന്തരമായി പരിഗണിക്കുകയായിരുന്നു. ബി.ഒ.ടി പാതയിലാണ് അപകടമുണ്ടായതെന്നും കരാർ കമ്പനിക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതലയെന്നും വീഴ്ചയ്ക്ക് പിഴചുമത്താൻ കരാറിൽ വ്യവസ്ഥയുണ്ടെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു. കരാറിന്റെ പകർപ്പ് ഹാജരാക്കാനും അതോറിറ്റിയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസറെ കക്ഷിചേർക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

വീഴ്ചയ്ക്ക് കളക്ടർ നടപടിയെടുക്കണം

ദേശീയപാതയിലടക്കം കുഴികൾ കണ്ടാൽ അറ്റകുറ്റപ്പണിക്ക് കളക്ടർ നിർദ്ദേശിക്കണം

ഉത്തരവാദികളായ എൻജിനിയർ, കരാറുകാർ എന്നിവർക്കെതിരെ നടപടിയെടുക്കണം

 ദേശീയപാത അതോറിറ്റി നെടുമ്പാശേരിയിലെ അപകടത്തെക്കുറിച്ച് അന്വേഷിക്കണം

 എൻജിനിയർമാർക്കും കരാറുകാർക്കും ഉത്തരവാദിത്വം ചുമത്തി റിപ്പോർട്ട് നൽകണം

എത്ര ജീവൻ ഇനിയും പൊലിയണം?

വീട്ടിൽ നിന്ന് വാഹനത്തിലിറങ്ങുന്നവർ മടങ്ങിവരുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണെന്ന് ഹൈക്കോടതി പറഞ്ഞു

റോഡ് നന്നാക്കാൻ എത്ര ജീവൻ പൊലിയണം? മഴയെയാണ് ഇതുവരെ കുറ്റംപറഞ്ഞത്. ഇനി വേറെ ന്യായീകരണം കണ്ടെത്തണം

 മഴക്കാലത്ത് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കും. വേണ്ടത്ര വെളിച്ചം കൂടിയില്ലാതാകുന്നതോടെ അപകടക്കെണിയാകും

 റോഡുകളിലെ വേഗപരിധി 70 - 90 കിലോമീറ്ററാണ്. 20 - 30 കിലോമീറ്റർ വേഗത്തിൽപ്പോലും പോകാൻ കഴിയില്ല

 രാജ്യത്ത് മറ്റൊരിടത്തും ദേശീയപാതകൾ ഇങ്ങനെ തകർന്നിട്ടുണ്ടാവില്ല. കളക്ടർമാർ ഇനിയൊരു ദുരന്തം അനുവദിക്കരുത്

റോഡ് നന്നാക്കാതെ ടോൾ:

അതോരിറ്റി മറുപടി പറയണം

റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ ടോൾ പിരിക്കാനാവുമോയെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയപ്പോൾ, ദേശീയപാത അതോറിറ്റി ഇതിന് ഉത്തരം പറയണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റോഡുകളുമായി ബന്ധപ്പെട്ട ഹർജികളിൽ നേരത്തെ രണ്ട് അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയോഗിച്ചിരുന്നു. ടോൾ പിരിക്കാനാവുമോയെന്ന് സംശയം ഉന്നയിച്ചത് അഡ്വ. വിനോദ് ഭട്ടാണ്. അപകടത്തിൽ മരിച്ച ഹാഷിമിന്റെ കുടുംബത്തെ സന്ദർശിച്ചു. രണ്ടു കുട്ടികളും ഭാര്യയുമുണ്ട്. വെള്ളം നിറഞ്ഞു കിടന്നതിനാൽ റോഡിൽ കുഴിയുണ്ടെന്നറിയാതെ വീഴുകയായിരുന്നെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു.

മഴയ്ക്കുമുമ്പ് അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് റോഡുകളിൽ വൻ കുഴികളുണ്ടായത്. കുഴി അടയ്ക്കുന്നുണ്ടെന്ന് മന്ത്രി റിയാസ് ഉറപ്പാക്കണം. പരിചയക്കുറവുള്ളതിനാൽ മുൻ മന്ത്രി ജി. സുധാകരന്റെ ഉപദേശം തേടണം.

- വി.ഡി. സതീശൻ,

പ്രതിപക്ഷനേതാവ്

ഹൈക്കോടതി നിർദേശം അംഗീകരിക്കുന്നു. അടിയന്തര നടപടിക്ക് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. പദവിക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് ആദ്യം മനസിലെ കുഴി അടയ്ക്കണം.

മുഹമ്മദ് റിയാസ്,​

പൊതുമരാമത്ത് മന്ത്രി