കൊച്ചി: വാട്ടർ മെട്രോയുടെ കന്നി സർവീസ് ഹൈക്കോടതിയിൽ നിന്ന് വൈപ്പിനിലേക്കായേക്കും. നേരത്തേ വൈറ്റില - കാക്കനാട് റൂട്ടിലും സർക്കുലറായി വൈറ്റില, ഫോർട്ടുകൊച്ചി, എറണാകുളം ഹൈക്കോടതി റൂട്ടിലും സർവീസ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഫോർട്ടുകൊച്ചി ടെർമിനലിന്റെ നിർമ്മാണം ഇഴയുന്നതിനാലാണ് മാറ്റം.

വാട്ടർ മെട്രോയിലെ ഏറ്റവും വലിയ ടെർമിനലായ ഹൈക്കോടതി ടെർമിനൽ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലും. ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാകും. ഒക്ടോബറിൽ തന്നെ സർവീസ് ആരംഭിക്കാനാണ് നീക്കം. കൊച്ചി കപ്പൽശാലയിൽ വിക്രാന്ത് വിമാനവാഹിനിയുടെ കമ്മിഷനിംഗിന് സെപ്തംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന വേളയിൽ ഉദ്ഘാടനം ആലോചിച്ചെങ്കിലും പല കാരണങ്ങളാൽ സാദ്ധ്യമായില്ല. കെ.എം.ആർ.എല്ലും സംസ്ഥാന സർക്കാരും കൂടിയാലോചനകൾ നടത്തി ഉദ്ഘാടനത്തിന് അന്തിമരൂപം നൽകും.

ഹൈക്കോടതി ടെർമിനലിൽ കോൺക്രീറ്റ് പൊന്തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ ബാക്കിയാണ്. എല്ലാ ടെർമിനലുകളിലും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പൊന്തൂണുകളിലാണ് ബോട്ട് അടുക്കുക. അതിനാൽ ബോട്ടും ജെട്ടിയും എപ്പോഴും ഒരേ നിരപ്പിലായിരിക്കും. ഹൈക്കോർട്ട് ജെട്ടിക്ക് സമീപത്തെ ഡ്രഡ്ജിംഗും പൂർത്തിയായി. ബോൾഗാട്ടി, ഹൈക്കോർട്ട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നിവയുടെ നിർമ്മാണവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

വൈറ്റില - കാക്കനാട് റൂട്ട് സർവീസിന് സജ്ജമാണെങ്കിലു കൂടുതൽ യാത്രക്കാരും സാദ്ധ്യതകളും മുന്നിൽ കണ്ടാണ് എറണാകുളം - വൈപ്പിൻ റൂട്ടിൽ ആദ്യം സർവീസ് ആരംഭിക്കുക.

 നിരക്ക് 20!

എറണാകുളം - വൈപ്പിൻ ജലമെട്രോ യാത്രയ്ക്ക് 20 രൂപ നിരക്കാണ് ആലോചനയിലുള്ളത്. സ്ഥിരം യാത്രികർക്ക് മെട്രോറെയിലിന് നൽകുന്നത് പോലെ പ്രത്യേക ഡിസ്കൗണ്ട് നൽകുന്നതും പരിഗണിക്കുന്നുണ്ട്.

 നാല് ബോട്ട് റെഡി

കൊച്ചി കപ്പൽശാല നാല് ബോട്ടുകൾ മെട്രോയ്ക്ക് കൈമാറിക്കഴിഞ്ഞു. ഒരെണ്ണം കൂടി വൈകാതെ ലഭിക്കും. 23 ബോട്ടുകളാണ് കപ്പൽശാല നിർമ്മിക്കുന്നത്.

 ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ബോട്ടുകൾ പ്രവർത്തിക്കാം. 50 സീറ്റുകളുണ്ട്. 50 പേർക്ക് നിന്നും സഞ്ചരിക്കാം. കട്ടാമരൻ ഹള്ളായതിനാൽ യാത്രസുഖവും സുരക്ഷിതത്വവും കൂടുതൽ. ഓളവും തീരെ കുറവ്.

 വാട്ടർമെട്രോ

76 കിലോമീറ്റർ

38 ടെർമിനലുകൾ

78 ബോട്ടുകൾ