high-court

കൊച്ചി:ലൈംഗികാതിക്രമങ്ങൾ തടയാനുള്ള കർമ്മപദ്ധതി അടുത്ത അദ്ധ്യയന വർഷം മുതൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതിനായി സർക്കാരും സി.ബി.എസ്.ഇ അധികൃതരും ഉത്തരവിറക്കണം. ഇതെങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ രണ്ടുമാസത്തിനകം നിയോഗിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.

15 വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയായ 23 വയസുകാരന്റെ ജാമ്യ ഹർജിയിൽ കഴിഞ്ഞ ജൂണിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. വിദഗ്ദ്ധസമിതി ആറു മാസത്തിനകം റിപ്പോർട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരും സി.ബി.എസ്.ഇയും അടുത്ത അദ്ധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കണം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയാൻ അമേരിക്കയിലെ 37 സംസ്ഥാനങ്ങളിൽ നടപ്പാക്കിയ എറിൻസ് ലായുടെ മാതൃകയിൽ ഇവിടെയും നടപടിയെടുക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ലൈംഗികാതിക്രമം തടയാനും ബോധവത്കരണത്തിനും 2014 ലും 2017 ലും മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സി.ബി.എസ്.ഇ വിശദീകരിച്ചു. ഇതു നടപ്പാക്കിയാൽ ഫലപ്രദമാകുമെന്നും സംസ്ഥാന സർക്കാർ 2015 ൽ പുറപ്പെടുവിച്ച സർക്കുലർ ഫലപ്രദമല്ലെന്നും കോടതി വിലയിരുത്തി.

ബോധവത്കരണത്തി​ലും അവ്യക്തത

15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടി ഗർഭഛിദ്രത്തിനു തയ്യാറായിരുന്നില്ല. പ്രതിയും വീട്ടുകാരും പെൺകുട്ടിയെ സ്വീകരിക്കാനും തയ്യാറായിരുന്നു. എന്നാൽ നിയമത്തിന്റെ കണ്ണിൽ പെൺകുട്ടിയും യുവാവും ഇരയും പ്രതിയുമാണ്. പോക്സോ കേസിൽ ഉൾപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇതൊന്നും പലർക്കും അറിയില്ല. ബോധവത്കരണത്തിന്റെ ഭാഗമായി ഇപ്പോൾ ഉപയോഗിക്കുന്ന ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നീ വാക്കുകൾ പോലും അവ്യക്തമാണ്. സേഫ് ടച്ച് (സുരക്ഷിതമായ സ്പർശനം), അൺസേഫ് ടച്ച് (സുരക്ഷിതമല്ലാത്ത സ്പർശനം), അൺ വാണ്ടഡ് ടച്ച് (അനാവശ്യമായ സ്പർശനം) എന്നിങ്ങനെ വേർതിരിക്കുന്നതാവും നല്ലതെന്നും ഹൈക്കോടതി പറഞ്ഞു.

എറിൻസ് ലാ

അമേരിക്കയിലെ ഇല്ലിനോയിൽ 2011 ലാണ് ഈ നിയമം കൊണ്ടുവന്നത്. ആറാം വയസിൽ ലൈംഗികാതിക്രമത്തിനിരയായ എറിൻ മെറിൻ എന്ന പെൺകുട്ടിയുടെ പേരിലാണ് നിയമം അറിയപ്പെടുന്നത്. ഈ നിയമപ്രകാരം കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയാനുള്ള പരിശീലനം പ്രീ കിൻഡർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ളാസുവരെ നടപ്പാക്കുന്നുണ്ട്.