തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ സ്വപ്ന പദ്ധതികളായ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് സ്റ്റേഡിയം നിർമ്മാണം അനിശ്ചിതത്വത്തിൽ. ഭൂമി സംബന്ധിച്ച രേഖകൾ നൽകിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാവൂയെന്ന് ഊരാളുങ്കൽ സൊസൈറ്റി നഗരസഭയെ അറിയിച്ചു.

നിലവിൽ റവന്യൂ വകുപ്പിന്റെ സ്ഥലമാണ് പദ്ധതികൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. സർവേ നടത്തി ഡി.പി.ആർ തയാറാക്കുന്നതിൽ അനാസ്ഥ കാട്ടിയെന്ന് ആരോപിച്ച് ഊരാളുങ്കൽ സൊസൈറ്റിയെ കരാറിൽ നിന്ന് ഒഴിവാക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഊരാളുങ്കൽ രംഗത്ത് വരുകയായിരുന്നു.നഗരസഭയുമായി കരാറുണ്ടാക്കിയശേഷം ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്ന സ്ഥലത്തെ സർവേ നടപടികളുമായി ഊരാളുങ്കൽ സൊസൈറ്റി മുന്നോട്ടുപോയി.എന്നാൽ സർവേയ്ക്കെതിരെ റവന്യൂ വകുപ്പ് രംഗത്തെത്തുകയായിരുന്നു. തുടർന്ന് റവന്യൂ വകുപ്പിന്റെ സ്ഥലമായതിനാൽ വകുപ്പിന്റെ അനുമതിയോടെ മാത്രമേ പ്രവൃത്തികൾ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂവെന്ന് ഊരാളുങ്കൽ നിലപാടെടുത്തതോടെയാണ് ചെയർപെഴ്സൻ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി ചർച്ച നടത്തിയത്.

നിലവിലെ സാഹചര്യത്തിൽ നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ മാത്രമേ സർവേ നടത്താൻ കഴിയുകയുള്ളൂ. ഇതിന്റെ അതിർത്തി നിർണയിച്ചാൽ എത്രയും വേഗം സർവേ പൂർത്തിയാക്കി ഡി.പി.ആർ തയ്യാറാക്കുമെന്നും ഊരാളുങ്കൽ സൊസൈറ്റി വ്യക്തമാക്കി.