ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യെ അന്യസംസ്ഥാന തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ പ്രസവം. അസം സ്വദേശിനിയും നിലവിൽ വണ്ടിപ്പെരിയാർ വള്ളക്കടവ് താമസവുമായ ചാർമിള ബീഗം (20) ആണ് ആംബുലൻസിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാർമിളയെ ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ ചാർമിളയുടെ ആരോഗ്യനില വഷളാണെന്നും വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് വിനോദ് പി.വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമ്യ ശശി എന്നിവർ ഉടൻ ആശുപത്രിയിൽ എത്തി ചാർമിളയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചു. ആംബുലൻസ് കോട്ടയം മുണ്ടക്കയം ഭാഗത്ത് എത്തിയപ്പോൾ ചാർമിളയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമ്യ ശശി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ചെ മൂന്ന് മണിയോടെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമ്യ ശശിയുടെ പരിചരണത്തിൽ ചാർമിള കുഞ്ഞിന് ജന്മം നൽകി. ഇരുവരെയും ഉടൻ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞിനും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.