lab

ജില്ലയിൽ നാല് ആധുനിക ലബോറട്ടറി ആരംഭിച്ചു

തൊടുപുഴ: കുടിവെള്ള ഗുണനിലവാരം പരിശോധിക്കാൻ ജല അതോറിറ്റി ഗുണനിലവാര പരിശോധനവിഭാഗം ജില്ലയിൽ നാല് ആധുനിക ലബോറട്ടറി ആരംഭിച്ചു. ചെറുതോണിയിൽ ഇടുക്കി മെഡിക്കൽ കോളേജിന് സമീപമാണ് ജില്ലാ ലബോറട്ടറി പ്രവർത്തിക്കുന്നത്. ഇടുക്കി സബ് ജില്ലാ ലാബോറട്ടറിയും ഇവിടെയാണ്. അടിമാലി പതിനാലാം മൈലിലും തൊടുപുഴയിലും സബ് ജില്ലാ ലബോറട്ടറിയും പ്രവർത്തിക്കുന്നു. ലാബുകൾക്ക് എൻഎബിഎൽ അംഗീകാരവും ഉണ്ട്.

ജലജീവൻ മിഷന്റെ ഭാഗമായി നടത്തിയ സർവേ പ്രകാരം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കിണർ, കുഴൽക്കിണർ, കുളം ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃഷിയിൽ ഉപയോഗിക്കുന്ന കീടനാശിനി, രാസവള പ്രയോഗം മൂലവുമാണിത്. പുഴകളിലെ വെള്ളവും വലിയ തോതിൽ മലിനപ്പെട്ടിട്ടുണ്ട്. അതിനാൽ വർഷത്തിൽ രണ്ടു തവണ എങ്കിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ജലഗുണനിലവാര പരിശോധന വിഭാഗം അറിയിച്ചു.

എങ്ങനെ പരിശോധിക്കാം

രാസ, ഭൗതിക പരിശോധനയ്ക്കായി ക്യാനിലോ ബോട്ടിലിലോ ശേഖരിച്ച രണ്ടു ലിറ്റർ വെള്ളവും, ബാക്ടീരിയോളജി പരിശോധനയ്ക്കായി അണുവിമുക്തമാക്കിയ ബോട്ടിലിൽ (ഫീഡിങ് ബോട്ടിലും ആകാം) 200 മില്ലി ലിറ്റർ വെള്ളവും എത്തിക്കണം. ഓൺലൈൻ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്. ഇതിനായി അക്ഷയ കേന്ദ്രം വഴിയോ മൊബൈൽ വഴിയോ പണമടയ്ക്കാം. www.qpay.kwa.kerala.gov.in എന്ന പോർട്ടൽവഴി ഫീസ് അടച്ച രസീതും വെള്ളത്തിനൊപ്പം കൊണ്ടുവരണം. ഫലം അഞ്ചു മുതൽ ഏഴു ദിവസത്തിനുള്ളിൽ വെബ്‌സൈറ്റിലൂടെ തന്നെ ലഭിക്കും. പരിശോധനയ്ക്ക് ശേഷം ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും അധികൃതർ നൽകും. ഫോൺ: 04862 294353, 8547638131.

പരിശോധനയുടെ ഫീസ്

ഗാർഹിക കുടിവെള്ളം പരിശോധിക്കാൻ 850 രൂപയാണ് ഈടാക്കുന്നത്. ലൈസെൻസിനു വേണ്ടി എല്ലാ ഘടകങ്ങളും ടെസ്റ്റ് ചെയ്യാൻ 3300 രൂപ അടയ്ക്കണം. കൂടുതൽ പരിശോധന പായ്‌ക്കേജുകൾ വാട്ടർ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.