തൊടുപുഴ: കൊവിഡിനെയും മഴയെയും പാതാളത്തിലേക്ക് തള്ളി ഓണമിങ്ങെത്തി. തിരുവോണത്തിന് ഇനി മൂന്നാഴ്ച മാത്രം. കഴിഞ്ഞ രണ്ട് വർഷവും ഓണം കലണ്ടറിലൊതുങ്ങിയപ്പോൾ വൻ നഷ്ടമാണ് വ്യാപാരികൾക്കും കർഷകർക്കുമുണ്ടായത്. ഇക്കുറിയെങ്കിലും കര കയറിയില്ലെങ്കിൽ ഇനിയൊരു കാത്തിരിപ്പ് സഹിക്കാവുന്നതിനും അപ്പുറമാവും. എല്ലാ വ്യാപാരമേഖലയിലും ഏറ്റവുമധികം കച്ചവടം നടക്കുന്ന കാലവും ഓണമാണ്. വസ്ത്രവ്യാപാരശാലകൾ, ഗൃഹോപകരണവിപണി, മൊബൈൽ ഇലക്ട്രോണിക്‌സ് തുടങ്ങിയ വ്യാപാരമേഖലകളെല്ലാം ഈ ഓണക്കാലത്ത് വൻ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ്. ഗൃഹോപകരണ, വാഹന വിപണികളിൽ ഓണം ഓഫറുകൾ കളം നിറയുകയാണ്. വസ്ത്ര വ്യാപാര മേഖലയിലാവട്ടെ, ഏറ്റവും പുതിയ ട്രെൻഡുകൾ എത്തിത്തുടങ്ങി. ആഘോഷങ്ങളും ചടങ്ങുകളുമില്ലാതിരുന്ന കൊവിഡ് കാലത്ത് പുത്തൻ മോഡലുകൾ തേടിയെത്തുന്നവർ കുറവായിരുന്നു. എന്നാൽ ആ സ്ഥിതിക്ക് മാറ്റം വന്നു. ഓൺലൈൻ സൈറ്റുകളിൽ ഓഫറുകളോടെ ഓണ വസ്ത്ര ആഭരണ വിപണി ആരംഭിച്ചിട്ടുണ്ട്. ആഘോഷദിനങ്ങളെ വരവേൽക്കാൻ ചിപ്‌സ് നിർമ്മാണ കേന്ദ്രങ്ങളും സജീവമായി. ഓണനാളുകൾ അടുക്കുന്നതോടെ വെളിച്ചെണ്ണയ്ക്കും ഏത്തക്കയ്ക്കും വില കുതിക്കുമ്പോൾ ഉപ്പേരി വിലയും ഉയരും.

കോടിയില്ലാതെന്തോണം

ഓക്കോടിയെടുക്കാതെ എന്ത് ഓണാഘോഷം. വസ്ത്രവ്യാപാരശാലകളിൽ ഓണക്കോടി എടുക്കുന്നവരുടെ തിരക്ക് മെല്ലെ തുടങ്ങിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ പുതിയ തുണികളുടെ സ്റ്റോക്ക് എത്തിയിരുന്നു. ബോണസും ശമ്പളവും ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ വസ്ത്രവിണി ഉഷാറാകുമെന്നാണ് പ്രതീക്ഷ.

ഓഫറോണം

ഓണക്കാലം ഓഫറുകളുടെ ആഘോഷം കൂടിയാണ്. മൊബൈൽ ഫോണടക്കമുള്ള ഇലക്ട്രോണിക്‌സ് വിപണിയും ഗൃഹോപകരണ വ്യാപാരമേഖലയും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് വിപണിയിൽ ഒന്ന് മേടിക്കുമ്പോൾ മറ്റൊന്ന് ഫ്രീയായി നൽകുമെങ്കിൽ ഗൃഹോപകരണ വിപണിയിൽ വൻ ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വസ്ത്രശാലകളിലും വിവിധ തരം സമ്മാനങ്ങളുമായി ഓഫറുകളുടെ പെരുമഴയാണ്. പലകടകളിലും യുവാക്കളെ ലക്ഷ്യമിട്ടാണ് ഓഫറുകൾ. ഓണത്തോടനുബന്ധിച്ച് പലയിടത്തും പുതിയതായി കടകൾ ആരംഭിച്ചിട്ടുമുണ്ട്.

പൂവിപണിയിൽ പൂവിളി

ഓണമെന്നാൽ അത്തപ്പൂക്കളമാണ്. ഗ്രാമപ്രദേശങ്ങളിൽ തീർത്തും പൂക്കൾ ഇല്ലാതായതോടെ മലയാളിക്ക് അത്തപൂക്കളമിടണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വേണം പൂക്കളെത്താൻ. അത്തം പിറന്നതോടെ പൂവിപണിയിൽ കച്ചവടം ഇരട്ടിയായി. എത്ര വിലയാണെങ്കിലും വാങ്ങാനാളുണ്ടെന്നതിനാൽ വിപണി ഉഷാറാണ്. വിദ്യാലയങ്ങളുടെയും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സംഘടനകളുടെയും ക്ലബുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അത്തപൂക്കളമത്സരത്തിനായി വലിയ തോതിൽ ഓർഡർ ലഭിക്കുന്നുണ്ട്. പലരും ദിവസങ്ങൾക്ക് മുമ്പ് തന്നെ ആവശ്യമായ പൂക്കൾ ബുക്ക് ചെയ്യുന്നവരുമുണ്ട്. സ്‌കൂളുകളിലും വിവിധ ഓഫീസുകളിലും ഓണാഘോഷത്തിന് പൂക്കളമിടാൻ പൂവിപണി തന്നെയാണ് ആശ്രയം.

കരകയറാൻ കാർഷിക വിപണി
മലയാളിക്ക് ഓണം ഉണ്ണാൻ ഉത്പാദിപ്പിച്ച ഹെക്ടർ കണക്കിന് പച്ചക്കറിയടക്കമുള്ള കൃഷിയിടം മഴയെടുത്തെങ്കിലും കർഷകരുടെ പ്രതീക്ഷ ഓണവിപണിയിലാണ്. നശിക്കാത്ത വിളകൾ മികച്ച വിലയിൽ വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണവർ. തമിഴ്‌നാട്ടിൽ നിന്നടക്കം പഴങ്ങളും പച്ചക്കറികൾ എത്തി തുടങ്ങിയതോടെ വിപണി ഉണർന്നു. ഓണചന്തകൾ വഴി താരതമ്യേന വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുമെന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.