തൊടുപുഴ: മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട സമുച്ചയം ഒരുങ്ങുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാന മന്ത്രി ജൻ വികാസ് കാര്യക്രം (പി എം ജെ വി കെ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.സി എച്ച് സിയോട് അനുബന്ധിച്ചുള്ള ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്ന സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. നിലവിലുള്ള പഴകി ദ്രവിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ക്വാട്ടേഴ്സ് കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ച് നീക്കും.ഒന്നാം ഘട്ടത്തിൽ റൂഫിങ്ങോടെ രണ്ട് നിലകളും രണ്ടാം ഘട്ടത്തിൽ മൂന്ന് നിലകൾ ഉൾപ്പെടെ അഞ്ച് നിലകളുള്ള കെട്ടിട സമുച്ചയമാണ് ലക്ഷ്യമിടുന്നത്.ആദ്യ ഘട്ടത്തിലെ നിർമ്മാണത്തിന് ആവശ്യമായ 9 കോടി 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തൊടുപുഴ ബ്ലോക്ക് - ജില്ലാ സമിതികളുടെ ശുപാർശയോടെ സംസ്ഥാന സമിതിയുടേയും സർക്കാരിന്റേയും അനുമതിക്കായി സമർപ്പിക്കും.അതിന് ശേഷമാകും കേന്ദ്ര അനുമതിക്ക് സമർപ്പിക്കുന്നത്.പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.മുട്ടം സി എച്ച് സിക്ക് ആകെ 2 ഏക്കർ 34 സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ട്.ഇതിൽ ക്വാട്ടേഴ്സ് പ്രവർത്തിക്കുന്ന 82 സെന്റ് സ്ഥലത്താണ് പുതിയ സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. ക്വാട്ടേഴ്സ് പൂർണ്ണമായും പൊളിച്ച് നീക്കി പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ ഏതാനും വർഷങ്ങൾക്ക് മുൻപ് 6 കൊടിയോളം രൂപയുടെ പദ്ധതി ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ചെങ്കിലും കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷതയിൽ തുടർ നടപടികൾ സ്തംഭിച്ചു.നാബാർഡിന്റെ സാമ്പത്തിക സഹായത്താലാണ് മുൻപ് പദ്ധതി ആവിഷ്ക്കരിച്ചത്.
പുതിയ കെട്ടിടത്തിൽ
ഒരുങ്ങുന്നത്....
അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുടെ സി എച്ച് സി യുടെ ഭാഗമായിട്ടുള്ള ഒ പി /ഐ പി വിഭാഗങ്ങൾ,കാഷ്വാലിറ്റി,ലാബ്, ഫാർമസി,ഇമ്മ്യുണൈസേഷൻ,ചിക്കത്സക്ക് എത്തുന്നവർക്ക് വിശ്രമ മുറി, ഇരിപ്പിടം,വിശാലമായ വാഹന പാർക്കിംഗ്,സെമിനാർ ഹാൾ,ഹെൽത്ത് ക്ലബ്ബ്, ജിം സെന്റർ, യോഗ സെന്റർ എന്നിങ്ങനെ സൗകര്യങ്ങൾ സജ്ജമാക്കും. ആരോഗ്യം,വിദ്യാഭ്യാസം,നൈപുണ്യ വികസനം എന്നിങ്ങനെ മൂന്ന് മേഖലകളാണ് പ്രധാനമായും പി എം ജെ വി കെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് മാത്രമാണ് പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കുന്നത്. നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം,നിലവിലുള്ള കെട്ടിടങ്ങളിലേക്ക് പുതിയ കെട്ടിടങ്ങൾ കൂട്ടി ചേർക്കൽ,ഓഫീസ്,ക്വാർട്ടേഴ്സ് എന്നിവക്കൊന്നും പി എം ജെ വി കെയുടെ ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല.