നെടുങ്കണ്ടം: അപകട മരണങ്ങൾ തുടർക്കഥയാകുന്ന കല്ലാർ പുഴയോരത്ത് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ വിദ്യാർത്ഥികളടക്കം അഞ്ചോളം പേരുടെ ജീവനാണ് പുഴയിൽ പൊലിഞ്ഞത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഇവിടെ ഒഴുക്കിൽ പെട്ട് നെടുങ്കണ്ടം സ്വദേശിയായ 13 വയസുകാരൻ മരിച്ചിരുന്നു. കാഴ്ചയിൽ ശാന്തമാണെങ്കിലും കല്ലാർ പുഴയിൽ നിരവധി അപകട സാദ്ധ്യതകളാണ് ഒളിഞ്ഞിരിക്കുന്നത്്. ടണലിലൂടെ വെള്ളം ഒഴുകുന്നതിനാൽ അടിയൊഴുക്ക് അതിശക്തമാണ്. അപകടകരമായ പാറയിടുക്കുകളും അഗാതമായ കുഴികളും പുഴയിൽ നിരവധിയുണ്ട്. അപകട സാധ്യത വർദ്ധിച്ചതോടെ പ്രദേശവാസികൾ നിലവിൽ പുഴയിൽ ഇറങ്ങാറില്ല. എന്നാൽ മറ്റ് പ്രദേശങ്ങളിൽ നിന്നെത്തുന്ന സ്‌കൂൾ വിദ്യാർത്ഥികൾ പുഴയിൽ ഇറങ്ങുന്നത് പതിവാണ്. പുഴയോരത്ത് പല മേഖലകളിലും മണ്ണിടിഞ്ഞ് കിടക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. കല്ലാർ ഡാമിന് സമീപം നിരവധി അപകടങ്ങൾ നടന്നിട്ടുള്ള പ്രദേശത്ത് പോലും ഇതുവരെ സുരക്ഷാ വേലിയോ മുന്നറിയിപ്പ് ബോർഡോ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. താന്നിമൂട് മുതൽ കല്ലാർ ടണൽമുഖം വരെയുള്ള ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരത്തിലാണ് ഏറ്റവും കൂടുതൽ അപകട സാദ്ധ്യതയുള്ളത്. ഈ ഭാഗങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണമെന്നും സ്‌കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.