തൊടുപുഴ: 16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ. വാഴത്തോപ്പ് സ്വദേശി ജിന്റോയെയാണ് (25) ഇടുക്കി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2016 ഏപ്രിലിലാണ് സംഭവം. പ്രദേശത്തെ റോഡ് പണിയുടെ ഭാഗമായി മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി എത്തിയതായിരുന്നു പ്രതി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. വീട്ടിൽ അതിക്രമിച്ച് കയറിയതിന് അഞ്ച് വർഷം തടവും 5000 രൂപയുമാണ് പിഴ. പിഴയായി ലഭിക്കുന്ന തുക പൂർണ്ണമായും കുട്ടിയ്ക്ക് നൽകാനും നിർദേശമുണ്ട്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സനീഷ് എസ്.എസ്. ഹാജരായി.