തൊടുപുഴ: കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായി കുട്ടിയടക്കം അഞ്ചംഗ കുടുംബം ദാരുണമായി മരണപ്പെട്ട കുടയത്തൂരിൽ ഇനിയും ഉരുൾപൊട്ടലുണ്ടാകാൻ സാദ്ധ്യതയെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. ദുരന്തമുണ്ടായ പന്തപ്ലാവ് മേഖല താമസയോഗ്യമല്ലെന്നും ശക്തമായ മഴ പെയ്താൽ ഇനിയും ഇതിന് സമീപം വലിയ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്നും ജില്ലാ ജിയോളജിസ്റ്റ് ജില്ലാ കളക്ടർ ഷീബോ ജോർജിന് റിപ്പോർട്ട് കൈമാറി. ഇവിടെ മഴ കുറയുന്നത് വരെ താമസത്തിന് അനുയോജ്യമല്ല. ഇലവീഴാപൂഞ്ചിറയ്ക്ക് താഴെ അടൂർമലയുടെ വടക്കേ ചരിവിൽപ്പെട്ട സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായതെന്ന് ജില്ലാ ജിയോളജിസ്റ്റ് സുനിൽകുമാർ പറഞ്ഞു. കുത്തനെ ചരിവുള്ള പാറയാണ് ഇവിടുത്തെ പ്രത്യേകത. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലുള്ളവയുടെ കാര്യത്തിൽ അതീവ അപകടകരമായ റെഡ് സോണിൽപ്പെട്ടയിടമാണിത്. ഉരുളിന്റെ ഉത്സവ സ്ഥാനം പരിശോധിച്ചു. ഇവിടങ്ങളിൽ വിള്ളലുള്ള പാറയാണ്. ഇവിടേക്ക് വലിയ തോതിൽ വെള്ളമെത്തിയതോടെ പാറ തെന്നിനീങ്ങിയാണ് മേൽണ്ണിനൊപ്പം വലിയ ഉരുൾപൊട്ടലിലേക്ക് നയിച്ചത്. ഇവിടെ രാത്രി 12 മുതൽ മൂന്ന് മണിക്കൂറോളം നിർത്താതെ കനത്തമഴ പെയ്തതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കുത്തനെ ചരിവായതിനാൽ ഉരുളിന് വലിയ വേഗത കൈവരിക്കാനായി. ഇതിനൊപ്പം മുമ്പിലുള്ള പാറയും കല്ലും മണ്ണും മരങ്ങളുമെല്ലാം വെള്ളത്തിനൊപ്പം ചേർന്നതോടെ ശക്തിയിൽ താഴേക്ക് കുതിച്ചെത്തി. കോൺക്രീറ്റ് വീടിരുന്ന ഭാഗം തറയുടെ ഭാഗങ്ങൾ പോലും അവശേഷിപ്പിക്കാതെ തുടച്ച് നീക്കുകയും ചെയ്തു. വലിയൊരു ബോംബിന്റെ ശക്തിയിലാണ് ഉരുളെത്തിയതെന്നും ജിയോളജിസ്റ്റ് പറയുന്നു. ഒരിടത്തും കാണാത്ത തരത്തിൽ യാതൊന്നും അവശേഷിപ്പിക്കാതെയാണ് ഉരുൾ കടന്ന് പോയത്. ഈ വീട്ടിൽ തട്ടി ഉരുൾ രണ്ടായി തിരിഞ്ഞ് ഒഴുകിയതാണ് കോളനിയിലേക്ക് ഉരുളെത്താതിരിക്കാൻ സഹായകമായത്. 60 കൊല്ലത്തിനിടെ ഈ മേഖലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. കനത്തമഴയുള്ള സാഹചര്യത്തിൽ ഇവിടം താമസ യോഗ്യമല്ല. ഇനിയും ഇതിന് സമീപത്തുള്ള പാറകൾ അടർന്ന് സമാനമായി തന്നെ ഉരുളായി താഴേക്ക് എത്തും. മറ്റിടങ്ങളിലും ഇതേ പ്രതിഭാസം കണ്ടിട്ടുണ്ട്. കൂട്ടിക്കലിൽ ഉണ്ടായതിന് സമാനമായ ഉരുൾപൊട്ടലാണ് ഇവിടേയും ഉണ്ടായതെന്നും സുനിൽകുമാർ വ്യക്തമാക്കി. 2018ൽ ഇതിലും ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ പോലും ഇവിടെ ഇത്തരത്തിലൊരു പ്രശ്‌നമുണ്ടായിരുന്നില്ല.
നഷ്പരിഹാരം പ്രതീക്ഷിച്ച് കുടുംബങ്ങൾ
സാധാരണക്കാരായ കുടുംബങ്ങൾ ഇവിടെ നിന്ന് മാറി താമസിക്കേണ്ടി വന്നാൽ എവിടേക്ക് പോകുമെന്ന ചിന്തയിലാണ്. സർക്കാർ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സോമന്റെ വീടിന് സമീപത്തെ കുടുംബങ്ങൾ. ഇവിടെ മാത്രം ആറ് വീടുകൾക്ക് ഉരുൾപൊട്ടലിൽ നാശമുണ്ടായിട്ടുണ്ട്. ഇന്നലെ ചിലയിടങ്ങളിൽ മണ്ണിടികയും ചെയ്തു. അതേ സമയം ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വന്നിട്ടുണ്ട്.
മഞ്ഞ അലർട്ട്: ജാഗ്രതാ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് അനുസരിച്ച് ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ടാണ്. ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപൊക്ക ദുരന്ത സാദ്ധ്യതാ മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. അലർട്ടുകൾ പിൻവലിക്കുന്നതു വരെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും ജില്ലാ ആസ്ഥാനം വിട്ടുപോകാൻ പാടില്ല.