
കണ്ണൂർ: കനത്ത മഴയും ഉരുൾപൊട്ടലും ജില്ലയിൽ പരക്കെ നാശം വിതച്ചു. നെടുംപുറംചാലിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടരവയസുകാരിയുടേതടക്കം മൂന്നുപേരുടെ മൃതദേഹങ്ങളും ഇന്നലെ കണ്ടെടുത്തു.ഉരുൾപൊട്ടലിൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. പൂളക്കുറ്റിമേലെ വെള്ളറയിൽ ഉരുൾപൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപക നാശം.
വെള്ളറയിൽ ഒരു വീട് പൂർണമായും തകർന്നു.പേരാവൂർ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാ ഭവനിന്റെ ഒരു കെട്ടിടം പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസടക്കമുള്ള അഞ്ചോളം വാഹനങ്ങൾ ഒഴുകിപ്പോയതായി ഡയറക്ടർ സന്തോഷ് പറഞ്ഞു.പത്തു പശുക്കൾ ഒലിച്ചുപോയി. താറാവ്, കോഴികൾ, ആടുകൾ, പന്നികൾ തുടങ്ങിയ എല്ലാ ജീവജാലങ്ങളും ഒലിച്ചുപോയി. അടുക്കളയിലെ പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായും ഒലിച്ചു പോയി.
കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, തുടിയാട്, നെടുംപൊയിൽ 29ാം മൈൽ, കേളകം പഞ്ചായത്തിലെ വെള്ളൂന്നി കണ്ടംതോട്, കണ്ണവം വനം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്.നെടുംപുറംചാൽ ടൗണിൽ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായി. ഇവിടുത്തെ തോട് കരകവിഞ്ഞൊഴുകി ഇരുകരകളിലുമുള്ളവർ ഒറ്റപ്പെട്ടു.നെടുംപൊയിൽ 29ാം മൈലിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തൊണ്ടിയിൽ ടൗണിൽ വെള്ളം കയറി. കേളകം പഞ്ചായത്തിലെ വെള്ളൂന്നി കണ്ടംതോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് കോളനി പ്രദേശത്തെ ആറു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.പ്രദേശത്ത് മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ രാത്രി പത്തോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.