ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിൽ 'യാനം 2022" കഥകളി മഹോത്സവത്തിന് 14ന് തിരിതെളിയും. 34 ദിവസം നീണ്ടു നിൽക്കുന്ന കഥകളി മഹോത്സവം സെപ്തംബർ 14 ന് സമാപിക്കും. ആദ്യമായാണ് ആയിരത്തോളം കഥകളി കലാകാരമാർ തുടർച്ചയായി ആട്ടവിളക്കിന് മുന്നിലെത്തുന്ന കഥകളി മഹോത്സവം നടക്കുന്നതെന്ന് സംഘടകർ പറഞ്ഞു. മഹാഭാരത ഭാഗവത കഥകളെ അടിസ്ഥാനമാക്കി കോട്ടയം തമ്പുരാൻ മുതൽ പുതിയ കാലത്തെ ആട്ടക്കഥാകൃത്തുക്കൾ വരെ രചിച്ച അൻപതോളം ആട്ടക്കഥകൾ കോർത്തിണക്കി അരങ്ങിലെത്തും.

ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ, നങ്യാർകൂത്ത് തുടങ്ങിയവയും വേദിയിൽ അവതരിപ്പിക്കും.
14ന് രാവിലെ 10 മണിക്ക് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥി ആയിരിക്കും. സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാവും. യാനം കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന കഥകളിയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ യാനം 2022 ശ്രീപോർക്കലി പുരസ്‌കാരം കലാമണ്ഡലം ഗോപി ആശാനും, ഈ വർഷത്തെ കോട്ടയത്ത് തമ്പുരാൻ സ്മൃതി ശ്രീ മൃദംഗ ശൈലേശ്വരീ പുരസ്‌കാരം വാദ്യകുലപതി ശങ്കരൻകുട്ടി മാരാർക്കും വേദിയിൽ സമ്മാനിക്കും. വൈകുന്നേരം 6 മണിക്ക് ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 101 കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളവും നടക്കും. ക്ഷേത്രത്തിൽ ആഗസ്റ്റ് 5 മുതൽ ഭക്തജനങ്ങൾക്കായി അന്നദാനം ആരംഭിച്ചിട്ടുണ്ട്.