plant
പേരാവൂർ താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുന്നതിനെത്തിച്ച ഓക്സിജൻ പ്ലാന്റ് സാമഗ്രികൾ

പേരാവൂർ: താലൂക്ക് ആശുപത്രിയിലെ നിർദ്ദിഷ്ട ഓക്സിജൻ പ്ലാന്റ് പ്രവൃത്തി അനന്തമായി നീളുന്നു. ഏപ്രിൽ ആദ്യവാരത്തിലാണ് ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികൾ പേരാവൂരിലെത്തിച്ചത്. ജില്ലാ ആശുപത്രിക്ക് ശേഷം ഇത്രയും വലിയ ഓക്സിജൻ പ്ലാന്റ് ലഭിച്ച ജില്ലയിലെ രണ്ടാമത്തെ ആശുപത്രിയാണ് പേരാവൂർ. ഒരേ സമയം 400ഓളം രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. കൂടാതെ സിലിണ്ടറുകളിൽ ഓക്സിജൻ റീഫിൽ ചെയ്യാനുള്ള സംവിധാനവുമുണ്ട്. മലയോര മേഖലയിലെ ആദ്യ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തിലാണ് അലംഭാവം.

ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി വൈകുന്നതിന് കാരണം റവന്യൂ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപണമുണ്ട്. പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആശുപത്രി സ്ഥലത്തിന് അതിരു കല്ലുകളിടുന്നത് റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നുവെന്നാണ് പരാതി. ജില്ലാ സർവേയർ അളന്ന് തിട്ടപ്പെടുത്തി വില്ലേജ് ഓഫീസിലെ എഫ്.എം.ബിയിലെ (ഫീൽഡ് മെഷർമെന്റ് ബുക്ക്) പ്ലാനുമായി ഒത്തുനോക്കി അതിരുകൾ നിർണ്ണയിച്ച സ്ഥലം ആരോഗ്യവകുപ്പിന് അടയാളപ്പെടുത്തി നല്‌കേണ്ടത് റവന്യൂ വകുപ്പാണ്. എന്നാൽ, ബ്ലോക്ക് പഞ്ചായത്തുമായി അതിര് പങ്കിടുന്ന ഭാഗത്ത് 35 മീറ്ററോളം നീളത്തിൽ അതിരുകല്ലുകൾ സ്ഥാപിക്കാത്തത് കഴിഞ്ഞ ദിവസം പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നത് ആശുപത്രി വികസന സമിതിയിലെ മൂന്ന് അംഗങ്ങൾ ചേർന്ന് കഴിഞ്ഞ ദിവസം തടയുകയും ചെയ്തു. ഇതേത്തുടർന്ന് കരാറുകാരൻ പണി നിർത്തിപോവുകയായിരുന്നു.

വഴിയുണ്ടെന്നും ഇല്ലെന്നും
നേരത്തെ വീടുകളിലേക്കുള്ള വഴി തടസപ്പെടുത്തിയാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന പരാതിയുമായി സ്വകാര്യവ്യക്തികൾ ഹൈക്കോടതിയിൽ ഹരജി നല്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആശുപത്രി ഭൂമിയിലൂടെ പൊതുവഴികളില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും എതിർ സത്യവാങ്ങ് മൂലം നല്കിതോടെ സ്റ്റേ ഹൈക്കോടതി നീക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് തിങ്കളാഴ്ച പ്രവൃത്തി തടസപ്പെടുത്തിയത്. സംഭവം വിവാദമായതോടെ, വ്യക്തികൾ നല്കിയതിന് സമാനമായ ആരോപണമുന്നയിച്ച് ആശുപത്രി വികസന സമിതിയിലെ 11 അംഗങ്ങൾ ഒപ്പിട്ട നിവേദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നല്കിയിട്ടുണ്ട്. അതിർത്തി മാർക്ക് ചെയ്തു ആശുപത്രി സ്ഥലത്ത് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

അതിരുകല്ലുകൾ സ്ഥാപിച്ച ശേഷം ആശുപത്രിയുടെ ഭൂമിയിൽ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിക്കും. മുൻപ് തീരുമാനിച്ച സ്ഥലത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ