തലശ്ശേരി: വാടകക്കാരനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ അടുക്കളയിലേക്ക് വലിയ ഹോസ് പൈപ്പിലൂടെ വെള്ളംചീറ്റി വീട്ടുടമയുടെ ക്രൂരത. കതിരൂർ കക്കറയിലുള്ള ക്വാർട്ടേഴ്സിൽ ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കഴിഞ്ഞ 10 വർഷമായി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുടുംബത്തിനാണ് ഉടമയിൽ നിന്ന് മാനസിക പീഡനവും നഷ്ടവും നേരിടേണ്ടി വന്നത്. വലിയ വാടക നൽകാൻ തയ്യാറുള്ള മറ്റൊരു കുടുംബം ആവശ്യക്കാരായി എത്തിയതോടെ നിലവിലുള്ള കുടുംബത്തെ പുറത്താക്കാൻ വീട്ടുടമ ശ്രമിക്കുകയാണത്രെ.

പൊടുന്നനെ അന്യായമായി വർദ്ധിപ്പിച്ച സംഖ്യ തരാനാവില്ലെന്ന് അറിയിച്ചപ്പോൾ പഴയ തോതിൽ വാടക വാങ്ങാൻ ഉടമ തയ്യാറായില്ല. ഇതേ തുടർന്ന് വാടകക്കാർ അഭിഭാഷകൻ മുഖേന പണം കോടതിയിൽ കെട്ടിവച്ചു. ഇത് സംബന്ധിച്ച തർക്കം നീളുന്നതിനിടെയാണ് വീട്ടുടമ വാടകമുറിയിലേക്ക് വെള്ളം തുറന്ന് വിട്ടത്. പലപ്പോഴായി വായ്പ വാങ്ങിയ മൂന്നര ലക്ഷം രൂപയും മുൻകൂറായി നൽകിയ 30,000വും വീട്ടുടമയുടെ കൈയിലുള്ളതായി ഇവർ പറയുന്നു.