കൂത്തുപറമ്പ്: സ്വർണ്ണം പൂശിയ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി സഹകരണ ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാറാലിലെ പടിഞ്ഞാറെന്റവിട പി. ശോഭന, നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.
റിമാന്റിൽ കഴിയുന്ന ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച വ്യാജ സ്വർണ്ണ പണയ കേസിൽ രണ്ടുപേരെ കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളിൽ നിന്നായി രണ്ട് കോടിയോളം രൂപ പ്രതികൾ തട്ടിയെടുത്തതായാണ് പ്രഥമിക നിഗമനം. കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി, അർബൻ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്.