തലശ്ശേരി: യു.എ.ഇ ദേശീയ ടീമിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളി നായകൻ. തലശ്ശേരി സൈദാർപള്ളി ചുണ്ടങ്ങപൊയിൽ പുതിയപുരയിൽ റിസ്വാൻ റഹൂഫിനെയാണ് ടീം നായകനായി തിരഞ്ഞെടുത്തത്. ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ റിസ്വാൻ യു.എ.ഇയെ നയിക്കും. യോഗ്യത നേടിയാൽ ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ, പാക്കിസ്ഥാൻ ടീമുകൾക്കെതിരെ യു.എ.ഇക്ക് മത്സരിക്കാൻ കഴിയും.

റിസ്വാന് പുറമെ മലയാളി താരങ്ങളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. തലശ്ശേരി സ്വദേശി അബ്ദുറഹൂഫിന്റെയും നസ്രീൻ റഹൂഫിന്റെയും മകനാണ്. കുടുംബ സമേതം യു.എ.ഇയിലാണ് താമസം. കഴിഞ്ഞ വർഷം ജനുവരി എട്ടിന് അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് അടിച്ചെടുത്ത റിസ്വാന്റെ പ്രകടനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2019ൽ നേപ്പാളിനെതിരെയാണ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. ഇതേ പരമ്പരയിൽ തന്നെ ട്വന്റി 20യിലും വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസ് സ്വന്തമാക്കി. ഏഴ് ട്വന്റി 20യിൽ 100 റൺസാണ് സാമ്പാദ്യം. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ബൗളർ കൂടിയാണ് റിസ്വാൻ. ഫാത്തിമ അനസാണ് ഭാര്യ. നൂറ റഹൂഫ്, വഫ റഹൂഫ് എന്നിവർ സഹോദരിമാരാണ്. കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദും കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവും ടീമിലുണ്ട്. യു.എ.ഇ അണ്ടർ 19 ടീം നായകനായിരുന്നു അലിഷാൻ. സ്കോട്ട്ലൻഡിനെതിരായ കഴിഞ്ഞ ടൂർണമെന്റിലെ മികച്ച പ്രകടനമാണ് ഇവരെ വീണ്ടും ടീമിലെത്തിച്ചത്.