കാഞ്ഞങ്ങാട്: അലാമിപള്ളി ബസ് സ്റ്റാൻഡ് കം ടെർമിനൽ ഷോപ്പിംഗ് കോംപ്ലക്സ് കടമുറികൾ ലൈസൻസ് ഫീസ് വ്യവസ്ഥയിൽ ഭേദഗതി ആവശ്യപ്പെട്ട് നഗരസഭയുടെ അപേക്ഷ തദ്ദേശ സ്വയംഭരണ വകുപ്പ് തള്ളിയ സംഭവം നഗരസഭയെ ഇളക്കിമറിച്ചു. സർക്കാർ -അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കു ഡെപോസിറ്റില്ലാതെ കടമുറികൾ കൊടുക്കാനുള്ള നിർദ്ദേശം ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായപോൾ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുണ്ടായി.
തുടർന്ന് പ്രതിപക്ഷത്തിന്റെ 12 വോട്ടുകൾക്കെതിരെ 24 വോട്ടുകൾക്ക് ഭേദഗതി പാസായി. ഇപ്പോഴുണ്ടായ അവസ്ഥക്ക് കാരണം കാഞ്ഞങ്ങാട് നഗരസഭയിലെ ഭരണപക്ഷകാരാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഒരിക്കലും സാധാരണകാർക്ക് താങ്ങാനാവുന്ന രൂപത്തിലുള്ള ഡെപ്പോസിറ്റല്ല നഗരസഭ ഭരണകൂടം ഇട്ടിരിക്കുന്നത്. കൂടാതെ ഡെപ്പോസിറ്റില്ലാതെ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കൊടുത്താൽ വരുമാനം കിട്ടുമോ യെന്നും യു.ഡി.എഫ് കൗൺസിലർമാർ ചോദിച്ചു.
നേരത്തെ മുറികൾക്ക് മൂവായിരം രൂപയിൽ വാടകയ്ക്ക് നൽകാൻ ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് ആറായിരം രൂപ വാടക ആക്കി. പിന്നീട് അത് മൂവായിരമാക്കി കുറച്ച നഗരസഭ ഭരണകൂടം അലാമിപള്ളി ബസ് സ്റ്റാൻഡിന്റെ കാര്യത്തിൽ യാതൊരു മുൻ ധാരണയുമില്ലാത്ത രൂപത്തിലാണ് കാര്യങ്ങൾ കാണുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. ചർച്ചകളിൽ കൗൺസിലർമാരായ കെ.കെ ജാഫർ, ടി.കെ സുമയ്യ, സി.എച്ച് സുബൈദ, അഷ്രഫ് ബാവാ നഗർ, സെവൻ സ്റ്റാർ അബ്ദുറഹ്മാൻ, ടി. മുഹമ്മദ് കുഞ്ഞി, വി.വി രമേശൻ, ബൽരാജ് എന്നിവർ സംബന്ധിച്ചു.