കണ്ണൂർ: ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട മലയോര ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച രണ്ട്‌ കോടി രൂപ റോഡുകൾ, കൾവർട്ടുകൾ എന്നിവയുടെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കാൻ പ്രസിഡന്റ് പി.പി ദിവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഉരുൾപൊട്ടലിൽ ഏറ്റവും നാശനഷ്ടം നേരിട്ട കണിച്ചാർ ഗ്രാമപഞ്ചായത്തിന് മൂൻതൂക്കം നൽകും. കോളയാട്, കേളകം, പേരാവൂർ എന്നിവയാണ് നാശനഷ്ടം നേരിട്ട മറ്റ് പഞ്ചായത്തുകൾ. പുനർനിർമ്മാണത്തിന് പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി.

രണ്ട്‌ കോടിക്ക് പുറത്തുവരുന്ന, പാലം നിർമ്മാണം ഉൾപ്പെടെയുള്ള മറ്റ് പദ്ധതികൾ തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ദുരന്ത നിവാരണ ഷെൽട്ടറുകളുടെ നിർമ്മാണത്തിന് മുൻകൈയടുക്കാനും ദുരന്ത സാഹചര്യങ്ങൾ നേരിട്ടാൽ അടിയന്തരമായി മുന്നറിയിപ്പ് നൽകാൻ സംവിധാനങ്ങൾ പ്രവർത്തികമാക്കാനും പ്രസിഡന്റ് നിർദ്ദേശിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, പേരാവൂർ സ്ഥിരംസമിതി അദ്ധ്യക്ഷരായ യു.പി ശോഭ, അഡ്വ. ടി. സരള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ഗീത, എം. ജൂബിലി ചാക്കോ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ, സെക്രട്ടറി ഇൻ ചാർജ് ഇ.എൻ സതീഷ് ബാബു എന്നിവരും സംസാരിച്ചു.

കണിച്ചാറിലുണ്ടായ നാശനഷ്ടം

റോഡുകൾ 15

കൾവർട്ടുകൾ 12

പാലങ്ങൾ 4

കണിച്ചാറിൽ ഗതാഗത മാർഗങ്ങൾ തകർന്ന് ആറ് പട്ടികവർഗ കോളനികളിലേക്ക് വഴി ഇല്ലാതായി. പുഴയോര ഭിത്തികൾ തകർന്നു. പുഴകൾ വഴി മാറിയൊഴുകി. പുഴകളിൽ അടിഞ്ഞുകിടക്കുന്ന കൂറ്റൻ പാറക്കല്ലുകൾ, മണൽ, വൻമരങ്ങൾ എന്നിവ നീക്കം ചെയ്യാൻ ജില്ലാതലത്തിൽ നടപടി ഉണ്ടാവണം.

പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റിയൻ

കോളയാട് ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ചെക്യേരി കോളനി റോഡ്, അഞ്ച് പാലങ്ങൾ, നാല് കൾവർട്ടുകൾ എന്നിവ തകർന്നു.

പ്രസിഡന്റ് എം. റിജി