railway

ട്രാക്കിൽ വച്ചത് പൊളിഞ്ഞാൽ

ആക്രിയായി വിൽക്കാൻ

കാസർകോട്: റെയിൽവേ ട്രാക്കിൽ ഇരുമ്പ് പാളി വച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിലായി. ബേക്കലിൽ ക്വാർട്ടേഴ്സ് മുറിയിൽ താമസിക്കുന്ന തമിഴ്നാട് കിള്ളിക്കുറിച്ചി സ്വദേശിനി കനകവല്ലിയാണ് പിടിയിലായത്. കോൺക്രീറ്റ് ഭാഗം ട്രെയിൻ ഇടിച്ച് പൊളിഞ്ഞാൽ കൂടെ ഉള്ള ഇരുമ്പുപാളി ആക്രി വിൽപനയ്ക്കായി കിട്ടുമെന്ന ചിന്തയിലാണ് യുവതി ഇക്കാര്യം ചെയ്തതെന്ന് പൊലീസിന് ഇവർ മൊഴി നൽകി.

10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോൺക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി റെയിൽവേ ട്രാക്കിൽ വെച്ച നിലയിൽ കണ്ടെത്തിയത്. അട്ടിമറി ശ്രമത്തിന് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് 22കാരിയായ പ്രതി പിടിയിലായത്. യുവതിക്ക് ദുരുദ്ദേശമൊന്നും ഇല്ലായിരുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പൊലീസും ആർ.പി.എഫും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

പാളത്തിൽ ഇരുമ്പു പാളി കണ്ടെത്തിയ ദിവസം തന്നെ ചിത്താരിയിൽ ട്രെയിനിനു നേരെ കല്ലേറും കുമ്പളയിൽ പാളത്തിൽ കല്ല് നിരത്തിവെച്ച സംഭവവും ഉണ്ടായിരുന്നു. ഇതിനു ശേഷം ശക്തമായ പരിശോധനകൾ തുടരുകയായിരുന്നു അധികൃതർ. ആർ.പി.എഫ് പാലക്കാട് എ.എസ്.പി സഞ്ജയ് പണിക്കർ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. റെയിൽവേ മേഖലയ്ക്ക് പുറത്ത് അന്വേഷണം നടത്തേണ്ടതിനാൽ കാസർകോട് പൊലീസിനെ കേസ് അന്വേഷണത്തിന്റ ചുമതല ഏൽപ്പിച്ചിരുന്നു. അന്വേഷണത്തിൽ പൊലീസിനു പിന്തുണ നൽകാൻ ആർ.പി.എഫും പ്രത്യേകസംഘത്തെ നിയോഗിച്ചു. റെയിൽവേ ട്രാക്കിൽ ആർ.പി.എഫിന്റെ പട്രോളിംഗും ശക്തമാക്കിയിരുന്നു. പൊലീസ് ഇന്റലിജൻസ് വിഭാഗവും സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു.