thief
മോഷ്ടാവ്

കോഴിക്കോട്: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ഇരു ചക്രവാഹനങ്ങൾ മോഷ്ടിച്ച പ്രായപൂർത്തിയാവാത്ത കരുവിശ്ശേരി സ്വദേശി പിടിയിൽ. ജില്ലയിലെ പുതിയറ, എലത്തൂർ, അത്തോളി, കാക്കൂർ, പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമായി ഇരുപതിലധികം മോഷണക്കേസുകൾക്ക് തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.

ആക്ടീവ, ആക്‌സസ് സ്‌കൂട്ടറുകളാണ് കൂടുതലും മോഷ്ടിച്ചത്. മോഷ്ടിച്ച സ്‌കൂട്ടറുകളിൽ കുറച്ചുനാൾ കറങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കും. ഇതിനിടെ കടകളിലും മോഷണം നടത്തും.

കല്പറ്റയിൽ നിന്ന് മോഷണം പോയ ആക്‌സസ്, അത്തോളിയിൽ നിന്ന് മോഷണം പോയ ഹീറോ ഹോണ്ട പാഷൻ, ആക്ടീവ, കാക്കൂരിൽ നിന്ന് മോഷണം പോയ ഹീറോ ഹോണ്ട പാഷൻ, ആക്ടീവ, പുതിയറ ഭാഗത്തു നിന്ന് മോഷണം പോയ ആക്‌സസ് എന്നിവ മോഷ്ടിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ, ഇരുമ്പ് സാധനങ്ങൾ, കല്പറ്റയിലെ ആക്രിക്കട, കോഴിക്കട, വയനാട് പിണങ്ങോടുള്ള ഇൻഷ മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോണുകൾ, പവർ ബാങ്ക് , ചണ്ടേലുളള ട്വന്റി ഫോർ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ മോഷണം നടത്തിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഹൈലൈറ്റ് മാൾ പരിസരത്തു നിന്ന് സ്‌കൂട്ടർ മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

കുട്ടികൾ കൂടുതലായി മോഷണത്തിലേക്ക് ഇറങ്ങിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചതായും രാത്രിക്കാല പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും മോഷണത്തിൽ പങ്കെടുത്തവരെ കുറിച്ച് വ്യക്തമായ സൂചന ഡപ്യൂട്ടി കമ്മീഷണർ ഡോ.ശ്രീനിവാസ് പറഞ്ഞു.

ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുള്ളതായി ഫോൺ രേഖകളിൽ നിന്ന് വ്യക്തമായി.

പന്തീരങ്കാവ് ഇൻസ്‌പെക്ടർ ഗണേശൻ, എസ്.ഐ ധനഞ്ജയദാസ്, സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, സബീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായത്.