കോഴിക്കോട് : വിവരാവകാശ കമ്മിഷൻ ജില്ലയിൽ നടത്തിയ ഹിയറിംഗിൽ 48 അപ്പീൽ കേസുകൾ പരിഗണിച്ചു. പരിഗണിച്ച എല്ലാ കേസുകളിലും തീരുമാനമായിട്ടുണ്ടെന്നും വിശദമായ ഉത്തരവ് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുവിക്കുമെന്നും കമ്മിഷണർ അറിയിച്ചു. യഥാസമയം പൊതുജനങ്ങൾക്ക് അവർ ആവശ്യപ്പെടുന്ന രേഖകൾ ലഭിക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും നടത്താനാണ് കമ്മിഷൻ ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീം പറഞ്ഞു.

ലഭ്യമാക്കാവുന്ന രേഖകൾ അപേക്ഷകർക്ക് അദാലത്ത് ദിവസം ലഭ്യമാക്കിയിട്ടുണ്ട്. സ്വീകരിച്ച പരാതികൾ അപേക്ഷ സമയത്ത് പരാതിക്കാരന് ലഭ്യമായോ എന്നു കമ്മിഷൻ പരിശോധിച്ചു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും അദാലത്ത് നടത്തുമെന്നും കമ്മിഷൻ പറഞ്ഞു. പരാതികൾ വേഗം പരിഹരിക്കപ്പെടണം എന്ന ഉദ്ദേശത്തോടെ രണ്ടുദിവസം നീളുന്ന ഹിയറിംഗാണ് ജില്ലയിൽ സംഘടിപ്പിച്ചത്. ഇന്നലെ 24 കേസുകളാണ് പരിഗണിച്ചിരുന്നത്.