കോഴിക്കോട്: തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. വളർത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോൾ കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ആശുപത്രിയിൽ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
കഴിഞ്ഞ ദിവസമാണ് പേരാമ്പ്ര കൂട്ടാളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) പേ വിഷബാധയേറ്റ് മരിച്ചത്. ഒരുമാസം മുമ്പ് കൂത്താളി മൂരുകുത്തി ഭാഗത്തു വെച്ചായിരുന്നു നായയുടെ കടിയേറ്റത്. നായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അന്ന് കടിയേറ്റ മുഴുവൻ പേരും വാക്സിൻ എടുത്തിരുന്നു. പത്ത് ദിവസം മുമ്പ് ചന്ദ്രികയ്ക്ക് പനിയും അണുബാധയുമുണ്ടായതോടെ പേരാമ്പ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ പേ വിഷബാധയുടെ ലക്ഷണം കണ്ടതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരിച്ചു. ഭർത്താവ്: കുമാരൻ. മക്കൾ: ജയേഷ്, ജിതേഷ് (പൊലീസ് ഡോഗ് സ്ക്വാഡ് ), ജിതോയ് ( ചേവായൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ജിജി, നിത്യ, ഇന്ദു.
പേ വിഷബാധയെന്ന്
സ്ഥിരീകരിച്ചിട്ടില്ല: ഡി.എം.ഒ
കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടമ്മ മരിച്ചത് പേ വിഷ ബാധയേറ്റാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കോഴിക്കോട് ഡി.എം. ഒ ഉമ്മർ ഫാറുഖ് പറഞ്ഞു. വീട്ടമ്മയുടെ സ്രവം വിദഗ്ദ്ധ പരിശോധനയ്ക്കായി മണ്ണൂത്തിയിലെ ആനിമൽ ഹസ്ബന്ററി ലാബിലേക്ക് അയച്ചിട്ടുണ്ട്.ഫലം വന്നതിന് ശേഷം മാത്രമെ നിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.