കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാകയുയർത്തി 'ഹർ ഘർ തിരംഗ'യെ ആഘോഷമാക്കി ജില്ല. വീടുകളിലും സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കടകളിലും ബാങ്കുകളിലും ലൈബ്രറികളിലും പൊതുസ്ഥലങ്ങളിലും ഇന്നലെ രാവിലെ ദേശീയ പതാകയുയർത്തി.
മന്ത്രി വി.എൻ. വാസവൻ പാമ്പാടിയിലെ വസതിയായ ഹിമഭവനിൽ ദേശീയ പതാകയുയർത്തി. ഭാര്യ ഗീതയ്ക്കും മകൾ ഗ്രീഷ്മയ്ക്കും ഒപ്പമാണ് പതാകയുയർത്തിയത്. മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റംഗം റെജി സഖറിയ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചമ്പക്കരയിലെ ഇന്ദീവരം വീട്ടിലും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ കൂവപ്പള്ളിയിലെ വസതിയിലും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആപ്പാഞ്ചിറയിലെ വസതിയിലും മാണി സി. കാപ്പൻ എം.എൽ.എ പാലായിലെ വീട്ടിലും അഡ്വ. ജോബ് മൈക്കിൾ ചങ്ങനാശേരിയിലെ വീട്ടിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പ്രവിത്താനത്തെ വീട്ടിലും ദേശീയ പതാകയുയർത്തി.
സ്വാതന്ത്ര്യ സമര സേനാനി കോരത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യർ കോരത്തോട്ടിലെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പതാകയുയർത്തി. കളക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ ദേവലോകത്തെ ഔദ്യോഗിക വസതികളിൽ കുടുംബത്തോടൊപ്പം പതാകയുയർത്തി. 15ന് സൂര്യാസ്തമയം വരെയാണ് ദേശീയ പതാക പ്രദർശിപ്പിക്കുക.