കോട്ടയം: കാത്തിരിപ്പിനൊടുവിൽ കോട്ടയം കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. പൊടിയിൽ നിന്നും ചെളിയിൽ നിന്നുമുള്ള മോചനത്തിനും നാളുകളുടെ കാത്തിരിപ്പിനുമാണ് ഇതോടെ വിരമാമിടുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടു കോടി ചെലവഴിച്ചാണ് ബസ് ടെർമിനൽ നിർമ്മിക്കുന്നത്. രാത്രി യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമമുറി, പുരുഷൻമാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്‌ലറ്റ് സംവിധാനം, റിസർവേഷൻ കൗണ്ടർ, പൊലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നിവയാണ് പുതിയ സൗകര്യങ്ങൾ.

പലതവണ നിർത്തിവെച്ച നിർമ്മാണം അടുത്തകാലത്താണ് സജീവമായത്. നിർമ്മാണത്തിനായി സ്റ്റാന്റിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന ഓഫീസുകൾ കാന്റീൻ കെട്ടിടത്തിന് മുകളിലേക്ക് മാറ്റിയിരുന്നു. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ താത്ക്കാലിക കാത്തിരിപ്പ് കേന്ദ്രവും ഒരുക്കിയിരുന്നു. പാർക്കിംഗ് ഗ്രൗണ്ടിൽ മഴക്കാലത്ത് ചെളിനിറയുന്നതും വേനലിൽ പൊടിയും നിറയുന്നത് പതിവായിരുന്നു.

പുതിയ ടെർമിനലിൽ ഒരേസമയം പത്ത് ബസുകൾ പാർക്ക് ചെയ്യാൻ സാധിക്കും. പുറപ്പെടുന്ന ബസുകൾ മാത്രമാകും ടെർമിനലിന്റെ മുന്നിലെത്തുക. സ്റ്റാന്റിലെത്തുന്ന മറ്റ് ബസുകളുടെ പാർക്കിംഗ് ടെർമിനലിന്റെ മറുവശത്താണ്. ടെർമിനലിൽ നിന്നുകൊണ്ട് ബസിന്റെ ബോർഡ് നോക്കി ബസിൽ കയറാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം.

റോഡിന്റെ വീതികൂട്ടും

നിർമ്മാണം പൂർത്തിയാകുന്നതോടെ തിയേറ്റർ റോഡ് പൊളിച്ച് വീതികൂട്ടും. യാത്രക്കാർക്ക് ഈ വഴിയും ടെർമിനലിൽ പ്രവേശിക്കാം. പുതിയ ഷോപ്പുകളും നിർമ്മിക്കും. നിലവിൽ പെയിന്റിംഗ് ജോലികൾ പുരോഗതിയിലാണ്. യാർഡ് നിർമ്മാണത്തിനായുള്ള ഫണ്ട് അടച്ചിട്ടുണ്ട്. യാർഡ് നിർമ്മാണം പൂർത്തിയായാൽ ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.