കോട്ടയം : കോടിമത പച്ചക്കറി മാർക്കറ്റിന് സമീപത്തെ മാലിന്യക്കൂമ്പാരം കാടുകയറിയ നിലയിൽ. നഗരസഭാ പരിധിയിൽ നിന്ന് സംഭരിക്കുന്ന മാലിന്യങ്ങളാണ് നഗരസഭ തന്നെ ഇവിടെ തള്ളിയിരുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഏറെയും. ആരും തിരിഞ്ഞുനോക്കാതായതോടെ കാടുകയറി. തരംതിരിക്കലോ മാലിന്യനീക്കമോ നിലച്ചിട്ട് രണ്ട് മാസമായെന്ന് വ്യാപാരികൾ പറയുന്നു. മഴ പെയ്തതോടെ ദുർഗന്ധത്തിനൊപ്പം പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. രാത്രിയുടെ മറവിൽ പലരും മാംസാവശിഷ്ടങ്ങളും ഇവിടെ തള്ളാൻ തുടങ്ങി. അജൈവ മാലിന്യങ്ങൾ ശേഖരിക്കാനുള്ള ചുമതല ക്ലീൻ കേരള കമ്പനിയ്ക്കായിരുന്നു. എന്നാൽ ഇവരുടെ പ്രവർത്തനം മന്ദീഭവിച്ചതോടെയാണ് മാലിന്യനീക്കം നിലച്ചത്. നഗരസഭയുടെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിലും (പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്) സ്ഥിതി സമാനമാണ്. പലയിടത്തുനിന്നായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ചാക്കിൽ കെട്ടി ഇവിടെ ഇട്ടിരിക്കുന്നത്. ശുചിത്വ മിഷൻ അംഗീകാരമുള്ള ഏജൻസികളെ അജൈവ മാലിന്യ ശേഖരണത്തിനായി വിളിച്ചിട്ടുണ്ടെന്നാണ് നഗരസഭ നൽകുന്ന വിശദീകരണം. പുതിയ ഏജൻസി എത്തിയാലും ഇത്രയും മാലിന്യം നീക്കം ചെയ്ത് നഗരം വൃത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരും.