onam-market

കോട്ടയം. ഓണത്തോടനുബന്ധിച്ച് പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജില്ലയിൽ 86 ഓണച്ചന്തകൾ ഒരുക്കും. പ്രാദേശിക കർഷകരിൽനിന്ന് ശേഖരിക്കുന്ന കാർഷിക ഉത്പന്നങ്ങൾ 30 ശതമാനം വിലക്കുറവിലാണ് ഓണച്ചന്തകൾ വഴി വിൽക്കുന്നത്. കർഷകർക്ക് പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികം നൽകിയാകും സംഭരിക്കുക. സെപ്തംബർ നാലു മുതൽ ഏഴുവരെയാണ് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും കോഴയിലെ ജില്ലാ കൃഷിത്തോട്ടത്തിലും ഓണച്ചന്തകൾ ആരംഭിക്കുക.
പഞ്ചായത്ത് എക്കോഷോപ്പുകൾ, എ ഗ്രേഡ് ക്ലസ്റ്ററുകൾ, ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷനുകൾ എന്നിവ മുഖേനയാണ് കൃഷിവകുപ്പ് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. 65,000 രൂപ വീതം 86 ഓണച്ചന്തകൾക്കും കൃഷിവകുപ്പ് സഹായം നൽകും. 55.9 ലക്ഷം രൂപ ഇതിനായി മാറ്റിവയ്ക്കും.
ജൈവകൃഷിപോലുള്ള മികച്ച കൃഷി രീതികളിലൂടെ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് വിപണിവിലയേക്കാൾ 20 ശതമാനം അധികം തുക നൽകി സംഭരിക്കും. ഇത്തരം വിളകൾക്കു വിപണിവിലയേക്കാൾ 10 ശതമാനം വില കുറച്ചാണ് വിൽക്കുക. 100 രൂപ പച്ചക്കറി കിറ്റുകളും ലഭ്യമാക്കും. പ്രാദേശിക വിപണിയിൽ ലഭ്യമല്ലാത്ത വിളകൾ ഹോർട്ടികോർപ്പ് ഓണച്ചന്തകൾക്ക് എത്തിച്ചു നൽകും. എക്കോഷോപ്പുകൾ പ്രാദേശിക ബ്രാൻഡുകളിലുള്ള അരിയും, മറ്റ് ഉത്പന്നങ്ങളും വിൽക്കും. ഹരിതചട്ടം പാലിച്ചാവും ഓണച്ചന്തകളുടെ പ്രവർത്തനം. പ്രിൻസിപ്പൽ കൃഷി ഓഫീസർ അദ്ധ്യക്ഷയായ കമ്മിറ്റി മേള നടക്കുന്ന ദിവസങ്ങളിൽ രാവിലെ യോഗം ചേർന്ന് വില നിശ്ചയിക്കും.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ പതിനേഴും ഹോർട്ടികോർപ്പ് ഇരുപത്തിയെട്ടും ഓണച്ചന്തകൾ ആരംഭിക്കും.

പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവ്.

കൃഷിവകുപ്പിന്റെ പദ്ധതി.

ഒരോ ഒാണച്ചന്തയ്ക്കും 65,000 രൂപ വീതം.

55.9 ലക്ഷം രൂപ ഇതിനായി മാറ്റിവയ്ക്കും.