lawn-ball

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ലോൺബോളിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തി മെഡലുറപ്പിച്ച് ഇന്ത്യൻ ടീം. വനിതാ ഫോറിൽ ആണ് ഇന്ത്യ ഫൈനലിൽ എത്തിയത്. സെമിയിൽ കരുത്തരായ ന്യൂസിലൻഡിനെ 16-13നാണ് ഇന്ത്യ കീഴടക്കിയത്. രൂപ റാണി, നയൻ മോണി സൈകിയ, ലവ്‌ലി ചൗബേ, പിങ്കി സിംഗ് എന്നിവരുൾപ്പെട്ട ടീമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ന് നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഒരു ഘട്ടത്തിൽ 0-5ന് പിന്നിലായിരുന്ന ശേഷമാണ് ഇന്ത്യ പൊരുതിക്കയറിയത്. ലോൺബോളിൽ ആദ്യമായാണ് ഇന്ത്യ മെഡൽ ഉറപ്പാക്കിയത്.

പുരുഷ ബോക്സിംഗ് ഫ്ലൈവെയ്റ്റിൽ (48 മുതൽ 51 വരെ) ഇന്ത്യൻ മെഡൽ പ്രതീക്ഷയായ അമിത് പംഗൽ ക്വാർട്ടറിൽ എത്തി. ഇന്നലെ പ്രീക്വാർട്ടറിൽ വന്വാട്ടുവിന്റെ നമിർ ബെർറിയെ പ്രീക്വാർട്ടറിൽ വീഴ്ത്തിയാണ് അമിത് ക്വാർട്ടർ ഉറപ്പിച്ചത്. 5-0ത്തിന് ഏകപക്ഷീയമായിരുന്നു അമിത്തിന്റെ വിജയം. കഴിഞ്ഞ ഒളിമ്പിക്സിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം അമിത് മത്സരിക്കാനിറങ്ങിയ വലിയ ടൂർണമെന്റാണ് ഇത്. കഴിഞ്ഞ ഗെയിംസിൽ ഇതേ വിഭാഗത്തിൽ വെള്ളി നേടിയ അമിത് 2018ലെ ഏഷ്യൻ ഗെയിംസിൽ സ്വർണവും 2109ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്.

അതേസമയം പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈയിലും ഇന്ത്യയുടെ മലയാളി താരം സജൻ പ്രകാശിന് സെമിയിൽ എത്താനായില്ല. ഹീറ്റ്‌സിൽ 54.36 സെക്കൻഡിൽ ഏഴാമതാണ് സജൻ ഫിനിഷ് ചെയ്തത്. ആകെ പരിഗണിക്കുമ്പോൾ 19-ാം സ്ഥാനത്താണ്. നേരത്തേ 50 മീറ്റർ, 200 മീറ്റർ ബട്ടർഫ്ലൈകളിലും സജൻ ഹീറ്റ്‌സിൽ പുറത്തായിരുന്നു.