aniya-nauri

പൊട്ടിപ്പൊളിഞ്ഞ വീയപുരം- കാഞ്ഞിരംതുരുത്ത് റോഡിലെ അപകടക്കെണിയിൽ നിന്ന് രക്ഷനേടാൻ നാട്ടുകാരുടെയും ഒപ്പം വിദ്യാർത്ഥികളുടെയും ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് കുട്ടനാട്ടെ ആനിയയും നൗറീനും. കുണ്ടും കുഴിയുമായ റോഡിലെ യാത്ര ഏതു നിമിഷവും അപകടമുണ്ടാക്കാമെന്ന ഭയമാണ് സഹോദരിമാരുടെ പരാതിയെഴുത്തിന് വഴിയൊരുക്കിയത്.

നങ്ങ്യാർകുളങ്ങര ഡി.ബി.ബി എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയാണ് ആനിയ. വീയപുരം ബി.ജി.എച്ച്.എസ്.എസിൽ ഇതേ ക്ളാസിൽ പഠിക്കുന്നു നൗറീൻ. രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ വീയപുരം പാറേച്ചിറ മുഹമ്മദ് കുഞ്ഞിൻ്റെയും സഹോദരി റെസിനയുടേയും മക്കളാണിവർ.

ആനിയ വീട്ടിൽ നിന്ന് അരകിലോമീറ്ററും നൗറിൻ ഫാത്തിമ ഒരു കിലോമീറ്ററിലേറെയും ഈ റോഡിലൂടെ സൈക്കിൾ ചവിട്ടി മെയിൻ ജംഗ്ഷനിലെത്തിയാണ് ബസിൽ കയറുന്നത്. കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള യാത്രയ്ക്കിടെ കണ്ണൊന്ന് തെറ്റിയാൽ അപകടമുറപ്പ്. പലപ്പോഴും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ഇരുവരും പറയുന്നു.

കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡ് പിന്നീട് കുണ്ടും കുഴിയുമായി മാറുകയായിരുന്നു. വാഹനങ്ങൾ പരസ്പരം സൈഡ് കൊടുക്കുമ്പോഴാണ് കുഴിയിൽപ്പെടുന്നത്. കൊവിഡ് ദുരിതത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ നിരവധി കുട്ടികളാണ് ഈ റോഡിൽ അപകടത്തിൽപ്പെട്ടത്. പലതവണ പരാതി നൽകിയെങ്കിലും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. അത്യാവശ്യമൊരു ആശുപത്രി യാത്ര വേണ്ടിവന്നാൽ ഓട്ടോറിക്ഷക്കാർ ഇവിടേക്ക് എത്തില്ലെന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് റോഡിന്റെ അറ്റകുറ്റപ്പണിക്കു വേണ്ടി ആനിയയും നൗറീനും രംഗത്തിറങ്ങിയത്.