ayman

കാബൂൾ: അൽ ക്വഇദയുടെ തലവൻ അയ്മൻ അൽ സവാഹിരിയെ വധിക്കാൻ അമേരിക്കയ്ക്ക് എല്ലാസഹായവും ചെയ്തുകൊടുത്തത് പാകിസ്ഥാനാണ് എന്നതരത്തിലുള്ള അഭ്യൂഹം ശക്തമാകുന്നു. സവാഹിരിയെ വധിച്ചെന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഒറ്റുകൊടുത്തത് പാകിസ്ഥാനാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ അറിവോടെയല്ല സവാഹിരിയെ അമേരിക്ക വധിച്ചതെന്ന് താലിബാൻ വ്യക്തമാക്കിയതോടെതന്നെ സംശത്തിന്റെ മുന പാകിസ്ഥാനിലേക്ക് മാത്രം നീളുകയായിരുന്നു.

അമേരിക്ക കുറച്ചുനാളായി പാകിസ്ഥാനെ അകറ്റിനിറുത്തിയിരിക്കുകയാണ്. ഇത് ചില്ലറ പ്രതിസന്ധിയല്ല ആ രാജ്യത്തിന് ഉണ്ടാക്കിയത്. ചൈനയുടെ പുറകേ പോയി സാമ്പത്തികമായി ആകെ തകർന്നിരിക്കുന്ന പാകിസ്ഥാന് പിടിച്ചുനിൽക്കണമെങ്കിൽ ഐ എം എഫിന്റെ വായ്പ കൂടിയേ തീരൂ. ഐ എം എഫ് പാക് അനുകൂല നിലപാട് സ്വീകരിക്കണമെങ്കിൽ അമേരിക്ക വിചാരിക്കണം. ഇക്കാര്യം പാകിസ്ഥാന് നന്നായി അറിയാം., അതുകൊണ്ടാണ് ദിവസങ്ങള്‍ക്കുമുമ്പ് ഐ എം.എഫുമായുള്ള ചര്‍ച്ചയ്ക്ക് പാക് സൈനികതലവന്‍ ഖമര്‍ ജാവേദ് ബജ്വ യു.എസിന്റെ സഹായം തേടിയതും. അതിനുമുമ്പ് പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ തലവന്‍ ജനറല്‍ നദീം അഞ്ജുമും അമേരിക്ക സന്ദർശിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുമാണ് സവാഹിരിയുടെ വധത്തിന് പിന്നിൽ പാകിസ്ഥാനാണെ വാദത്തിന് ശക്തിപകരുന്നത്. എന്നാൽ ഇക്കാര്യം പാകിസ്ഥാൻ നിഷേധിച്ചിട്ടുണ്ട്.

അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചശേഷമാണ് പാകിസ്ഥാനിൽ കഴിഞ്ഞിരുന്ന സവാഹിരി അഫ്ഗാനിലെത്തിയത്.ചെല്ലുംചെലവും കൊടുത്ത് സ്വന്തം രാജ്യത്ത് സവാഹിരിയെ സംരക്ഷിച്ചിരുന്നപ്പോൾ ഒരുതരത്തിലുള്ള വിവരവും അമേരിക്കയ്ക്ക് ചോർന്നുകിട്ടായിരിക്കാൻ പാകിസ്ഥാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ പാകിസ്ഥാനാണ് ഇപ്പോൾ പിടിച്ചുനിൽക്കാൻ അമേരിക്കയ്ക്കുമുന്നിൽ സവാഹിരിയുടെ വിവരങ്ങൾ അടിയറവച്ചത്. പാകിസ്ഥാനിൽ ഒളിവിൽ കഴിയുമ്പോഴാണ് അൽ ക്വഇദയുടെ തലവനും കൊടും ഭീകരനുമായ ഒസാമ ബിൻ ലാദനെ അവർ പോലും അറിയാതെ രാജ്യത്ത് കടന്നുകയറി അമേരിക്കൻ സീലുകൾ വധിച്ചത്. അമേരിക്ക വിവരം പുറത്തുവിട്ടശേഷമായിരുന്നു പാകിസ്ഥാൻ പോലും സംഭവം അറിയുന്നത്. ഇതിൽ പാകിസ്ഥാൻ കടുത്ത പ്രതിഷേധം അമേരിക്കയെ അറിയിക്കുകയും ചെയ്തിരുന്നു.

.

സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്നവരില്‍ താലിബാന്റെ വിദേശകാര്യമന്ത്രി മുല്ല യാക്കൂബിന്റെ പേരുമുണ്ട്. സവാഹിരിക്ക് കാബൂളില്‍ അഭയമൊരുക്കിയ ഹഖാനിശൃംഖലയുമായി അഭിപ്രായഭിന്നതയിലാണ് മുല്ല യാക്കൂബ്.ഇക്കാരണത്താൽ മുല്ല യാക്കൂബ് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കരുതുന്നത്.

അതേസമയം,സവാഹിരിയുടെ വധത്തെക്കുറിച്ച് താലിബാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ താലിബാൻ കൊല്ലപ്പെട്ടത് സവാഹിരി തന്നെയാണോ എന്ന് സ്ഥിരീകരിക്കാനും ഇതുവരെ തയ്യാറായിട്ടില്ല. 'സർക്കാരിനും നേതൃത്വത്തിനും അവകാശവാദം ഉന്നയിക്കുന്ന സംഭവത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇസ്ലാമിക് എമിറേറ്റ് ഒഫ് അഫ്ഗാനിസ്ഥാൻ (ഐഇഎ) ദോഹ കരാറിൽ പ്രതിജ്ഞാബദ്ധമാണ്. അവകാശവാദത്തിന്റെ ആധികാരികത കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. കണ്ടെത്തലുകൾ എല്ലാവരുമായും പങ്കിടും'- എന്നാണ് താലിബാൻ പറഞ്ഞത്.

താലിബാന്റെ ആഭ്യന്തര മന്ത്രിയും ഹഖാനി നെറ്റ്‌വർക്ക് തലവനുമായ സിറാജുദ്ദീൻ ഹഖാനിയുടെ അടുത്ത അനുയായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിയുമ്പോഴാണ് ജൂലായ് 31 പ്രാദേശിക സമയം രാവിലെ 6.18ന് സവാഹിരിയുടെ ശരീരത്തിൽ യു.എസിന്റെ ഹെൽ ഫയർ ആർ-9-എക്സ് മിസൈൽ തുളച്ചു കയിയത്. ഛിന്നഭിന്നമായ സവാഹിരിയുടെ മൃതദേഹം അയാളുടെ അനുയായികൾ നീക്കം ചെയ്തെന്നാണ് വിവരം.ആക്രമണത്തിൽ വീട് തകരുകയോ മറ്റാർക്കെക്കിലും പരിക്കേൽക്കുകയോ ചെയ്തില്ല. അത്രയ്ക്ക് സൂക്ഷ്മമായിരുന്നു അമേരിക്കയുടെ മിസൈൽ പ്രയോഗം.

അതിനിടെ, സവാഹിരിയെ വധിച്ചതിന് പിന്നാലെ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യു.എസ്. വിദേശത്തുള്ള യു.എസ് പൗരൻമാരെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായേക്കാമെന്നാണ് യു.എസിന്റെ മുന്നറിയിപ്പ്. ബോംബ് സ്‌ഫോടനങ്ങൾ മുതൽ തട്ടിക്കൊണ്ടുപോകൽ വരെയുള്ള ഏത് മാർഗവും ഭീകരർ സ്വീകരിച്ചേക്കാമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.

വിദേശ യാത്രകൾ നടത്തുന്ന യു.എസ് പൗരന്മാർ യു.എസ് എംബസിയുമായോ കോൺസുലേ​റ്റുമായോ ബന്ധം നിലനിറുത്തണമെന്നും യു.എസ് അറിയിച്ചു. സവാഹിരിയെ കൊന്നതിന് പിന്നാലെ ഭീകരർ പ്രതികാര നടപടിയ്ക്ക് മുതിർന്നേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് യു.എസിന്റെ ജാഗ്രതാ നിർദ്ദേശം.