
ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ജീവചരിത്രം ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാന്റം ഹൗസ് പ്രഖ്യാപിച്ചു. 'മാഡം പ്രസിഡന്റ്: എ ബയോഗ്രഫി ഒഫ് ദ്രൗപദി മുർമു' എന്ന് പേരിട്ട പുസ്തകത്തിൽ രാഷ്ട്രപതിപദത്തിലേക്ക് ഉയർന്നു വന്നതുവരെയുള്ള മുർമുവിന്റെ ജീവിതമാണ് പറയുന്നത്. ഭുവനേശ്വറിലെ മുതിർന്ന പത്രപ്രവർത്തകൻ സന്ദീപ് സാഹു രചിച്ച പുസ്തകത്തിൽ രാജ്യത്തെ പരമോന്നതപദവിയിലെത്തിയപ്പോഴും ദ്രൗപദി അനുഭവിച്ച വേദനകളും യാതനകളും പ്രിയപ്പെട്ടവരുടെ നഷ്ടങ്ങളും വിവരിക്കുന്നുണ്ട്. ഗോത്രവർഗക്കാരി ഇന്ത്യൻ പ്രസിഡന്റ് പദവിയിലേക്ക് ഉയർന്ന ചരിത്രമുഹൂർത്തത്തിൽ അവരെക്കുറിച്ച് പുസ്തകം തയ്യാറാക്കേണ്ടത് തലമുറയുടെ ആവശ്യമാണെന്ന് സന്ദീപ് സാഹു പ്രതികരിച്ചു. 'മുർമു ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലായിരുന്നു എന്റെ കൗമാരകാലം ചെലവഴിച്ചത്. ദ്രൗപദി മുർമുവിലേക്കുള്ള എന്റെ ദൂരം വളരെ കുറഞ്ഞതാണ് എന്ന് തോന്നി' എന്നും സാഹു പറഞ്ഞു.
മയൂർഭഞ്ജ് എന്ന ശാന്തതയിൽ നിന്ന് അധികാരത്തിന്റെ ഉന്നതശ്രേണിയിലേക്കുള്ള ദ്രൗപദി മുർമുവിന്റെ യാത്ര കാണിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ശാക്തീകരണത്തെയാണ്. റായ്‌രംഗ്പൂരിൽ നിന്നാണ് മുർമു രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1997-ൽ ബി.ജെ.പി കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട മുർമു അധികം വൈകാതെ തന്നെ ഒഡിഷയിലെ ബി.ജെ.ഡി-ബി.ജെ.പി സഖ്യത്തിൽ വന്ന സർക്കാരിൽ മന്ത്രിയുമായി. 2021-ലാണ് ജാർഖണ്ഡ് ഗവർണറായത്.