jipson

കൊച്ചി: കക്കൂസ് മാലിന്യം റോഡിൽ തള്ളുന്ന വീഡിയോ വൈറലായി. ഡ്രൈവറെ കൈയോടെ പൊക്കി പൊലീസ്. ലോറിയും കസ്റ്റഡിയിലെടുത്തു. ഫോർട്ടുകൊച്ചി ഞാലിപ്പറമ്പ് കണ്ടത്തിൽവീട്ടിൽ ജിപ്‌സൺ ജെയിംസാണ് (30) കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ ഒന്നിന് എറണാകുളം അറ്റ്‌ലാന്റിസ് മുതൽ മഹാരാജാസ് കോളേജ് വരെയാണ് ഇയാൾ ലോറിയുടെ വാൽവ് തുറന്നിട്ട് വാഹനമോടിച്ചത്.

പെരുമഴയായതിനാൽ ആരും കാണില്ലെന്ന് കരുതിയെങ്കിലും പിന്നിലുണ്ടായിരുന്ന കാർ യാത്രക്കാർ വാൽവ് തുറന്നിട്ടുള്ള ഓട്ടം പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. വിഡിയോ വൈറലായി. സംഭവം ഇതിനിടെ കൺട്രോൾറൂം പൊലീസിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. കൺട്രോൾ റൂം എസ്.ഐയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് ജിപ്സണെ അറസ്റ്റുചെയ്ത് ലോറി കസ്റ്റഡിയിലെടുത്തു.

പെരുമഴയുള്ളപ്പോൾ ആളൊഴിഞ്ഞ റോഡുകളിൽ ഈവിധം കക്കൂസ് മാലിന്യം തുറന്നുവിട്ട് കടന്നുപോകുന്നതാണ് ചില സംഘങ്ങളുടെ രീതി. മഴയുള്ളതിനാൽ മാലിന്യം ഒഴുകിപ്പോകുന്നതാണ് ഇത്തരക്കാർ മുതലെടുക്കുന്നത്. പള്ളുരുത്തി സ്വദേശി ഷമീറിന്റേതാണ് ലോറി. കളമശേരി ഭാഗത്താണ് ഇവർ മാലിന്യനീക്കം ചെയ്യുന്നത്. വാൽവ് തനിയെ തുറന്നുപോയതാണെന്നാണ് ജിപ്സന്റെ മൊഴി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.