
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടവുമായി എം ശ്രീശങ്കർ. ലോംഗ് ജമ്പിൽ 8.08 മീറ്റർ ചാടിയ ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിന്റ ചരിത്രത്തിൽ ആദ്യമായി വെള്ളി മെഡൽ സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കി. ലോംഗ് ജമ്പ് ഫൈനലിന് യോഗ്യത നേടിയ മറ്റൊരു മലയാളി താരമായ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
India's Sreeshankar Murali becomes the 1st ever Indian male to clinch a Silver medal in Long Jump at #CommonwealthGames
— ANI (@ANI) August 4, 2022
He clinches silver medal in Men's Long Jump event with the highest leap of 8.08m. pic.twitter.com/XpLdMys8L7
തന്റെ അഞ്ചാം ശ്രമത്തിൽ ചാടിയ 8.08 മീറ്ററുമായാണ് മുൻ കായികതാരങ്ങളായ മുരളിയുടെയും ബിജിമോളുടെയും മകൻ ശങ്കുവെന്ന ശ്രീശങ്കർ ചരിത്രം കുറിച്ചത്. ആദ്യ ശ്രമത്തിൽ 7.60 മീറ്റർ മാത്രമാണ് ചാടിയത്. രണ്ടും മൂന്നും ശ്രമങ്ങളിൽ 7.84 മീറ്ററാണ് ചാടിയത്. നാലാംശ്രമത്തിൽ എട്ടുമീറ്റർ ചാടിയിരുന്നെങ്കിലും ഫൗളായി. അഞ്ചാം ശ്രമത്തിലാണ് ശങ്കു 8.08 മീറ്റർ ചാടിയത്. ഇതോടെ ആറാം സ്ഥാനത്തുനിന്ന് മലയാളി താരം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എ മത്സരത്തിലെ ആദ്യ ശ്രമത്തിൽതന്നെ യോഗ്യതാ മാർക്ക് മറികടന്ന് ഫൈനലിലെത്തി. 8 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. ശ്രീശങ്കർ ആദ്യ ശ്രമത്തിൽ 8.05 മീറ്ററാണ് ചാടിയത്. എ ഗ്രൂപ്പിൽ നിന്ന് മറ്റാരും എട്ടുമീറ്റർ മറികടന്നില്ല.
കഴിഞ്ഞയാഴ്ച അമേരിക്കയിൽ സമാപിച്ച ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ഫൈനലിൽ മത്സരിച്ച താരമാണ് ശ്രീശങ്കർ. ഈ സീസണിൽ ചാടിയ 8.36 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ 7.68 മീറ്റർ ചാടിയ അനീസ് മൂന്നാം സ്ഥാനക്കാരനായാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.ഫൈനലിൽ 7.74 മീറ്ററാണ് അനീസ് ചാടിയത്.