governor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കാലിക്കറ്റ് സർവകലാശാലയിൽ നിയമനം നൽകിയ നടപടിയിൽ വി സിയോട് വിശദീകരണം ചോദിച്ച് ഗവർണർ. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയ സർവകലാശാലയുടെ നടപടി ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിന്മേലാണ് ഗവർണറുടെ നടപടി.

എന്നാൽ വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഗവർണർ തയ്യാറായില്ല. പരാതി ലഭിച്ചാൽ വിശദീകരണം ചോദിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും അല്ലാതെ ലഭിച്ച പരാതി ചവറ്റുകുട്ടയിൽ ഇടാൻ സാധിക്കില്ലെന്നും ഗവർണർ പറഞ്ഞു. വിവാദത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി.

യു ജി സി ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗ്ഗീസിനെ നിയമിച്ചതെന്നും യോഗ്യതയുള്ളവരെ തഴഞ്ഞ് പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയെന്നുമായിരുന്നു പരാതി. പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയതിന്‍റെ പാരിതോഷികമായാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്നും ആരോപണം ഉണ്ടായിരുന്നു. പ്രിയ വർഗ്ഗീസിന്റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്.

തൃശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായി അഭിമുഖം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകുകയുമായിരുന്നു. എന്നാൽ വവാദം ഉയർന്നതിനെ തുടർന്ന് റാങ്ക് പട്ടിക മാറ്റിവെച്ചു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം ഈ പട്ടിക അംഗീകരിച്ച് പ്രിയ വർഗ്ഗീസിന് നിയമനം നൽകുകയായിരുന്നു.